Sunday, December 25, 2011

കുമ്പസാരം

ഴുക്കോലുകള്‍ പോലെ നിരത്തി വെച്ച കബാബ്കോലുകൾ‍ക്ക് താഴെ കനലിളക്കുമ്പോള്‍ മിന്നാമിന്നികളെ പോലെ തീ പൊരികള്‍ പാറി നടന്നു.ചുട്ട മാംസത്തിന്റെ ഗന്ധം കടല്‍ കാറ്റില്‍ പരന്നു.ഒരു കുപ്പിക്ക്‌ മുന്നില്‍ തപസ്സിരിക്കയായിരുന്നു അവനും ബോസ്സും.കണ്ണടച്ചാല്‍ തെളിയുന്നത് ബ്രഹ്മാവിനെ പോലെ ഒരുടലും മൂന്നു തലകളുമായി മോര്‍ച്ചറിയില്‍ നിന്നും നീളുന്ന തുറിച്ച നോട്ടം.ഇന്നിവിടെനിന്നും ഇറങ്ങുമ്പോഴേക്കും ഒരു തരിമ്പും ബോധം കാണരുത്.എ.സി മുഴുവന്‍ സ്വിങ്ങിലിട്ടാലും വിയര്‍ക്കുന്ന ഏപ്രില്‍ ചൂടിലാണ് തങ്ങള്‍ കോഴി കുഞ്ഞുങ്ങളെ പോലെ ഈ റൂഫ് ടോപ്പില്‍ ചുട്ടെടുക്കപ്പെടുന്നത്.ഫോര്‍മാലിന്റെ പുളിപ്പന്‍ മണമുള്ള.ദൃശ്യത്തേക്കാള്‍ ഭയപ്പെടുത്തുന്ന മറ്റെന്തോ സംഭവിക്കാന്‍ പോവുന്നു എന്ന് രവിയുടെ മനസ്സ് ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു.
.
. ബാബു കോലുകള്‍ മുന്നില്‍ വന്നതും സാമിനെ താന്‍ ആദ്യമായി കണ്ടതെന്നെന്ന ചിന്തയും രാവിന്‍ നിശബ്ദതയില്‍ ശോക ഗാനം പോലെ ഒഴുകിയെത്തുകയായിരുന്നു.ജോലിക്ക് ചേരുവാന്‍ വന്ന ദിവസം ബോസ്സിന്റെ കോട്ട വാതില്‍ പോലുള്ള,ഗയിററ് തുറന്നു തന്നത് ആറടിയോളം പൊക്കവും അതിനൊത്ത വണ്ണവും അതിലും വിടര്‍ന്ന ചിരിയുമുള്ള സാം ആയിരുന്നു.എന്തോ രൂപ ഘടനാതകരാറ് ആദ്യം കണ്ടത് മുതല്‍ ശ്രദ്ധിച്ചെങ്കിലും ദിവസങ്ങള്‍ക്കു ശേഷമാണു അത് സ്ഥിരീകരിച്ചത്.ഉറച്ച മാംസ പേശികളും ഉയരവും ചേര്‍ന്ന ഉടലിനു തീരെ ഉറയ്ക്കാത്ത കുഞ്ഞു മുഖവും അതിലും കുഞ്ഞു മന്ദഹാസവും അവനില്‍ കിനിഞ്ഞു നിന്നിരുന്നു.തനിക്കു ജോയിന്‍ ചെയ്യാനുള്ള ബ്രാഞ്ചിനല്പം ദൂരെ ഒരു ഗ്രാമത്തില്‍ നിന്നായിരുന്നു അവന്‍ .അവിടുത്തെ കാര്യങ്ങളും കഥകളും പറഞ്ഞു അവൻ പൊട്ടിച്ചിരിക്കും.'സര്‍,റോഡൊക്കെ നന്നായി കണ്ടു ആസ്വദിച്ചോളൂ അവിടെ പോകുമ്പോള്‍ ഒരു നല്ല റോഡു കാണാന്‍ കൊതിയാവും'എന്ന് പറഞ്ഞു കളിയാക്കും.അവിടത്തെ സാഹചര്യത്തില്‍ ജോലി ലഭിക്കാത്തത് കൊണ്ട് കൊല്കത്തയിലേക്ക് വന്നതാണ്‌. സദാസമയവും ബൈബിളും വായിച്ചിരുന്നിരുന്ന അവനെ വൈകുന്നേരങ്ങളില്‍ ബിയര്‍ വാങ്ങാന്‍ പറഞ്ഞു വിടുന്നത് സ്വല്പം അലോസരപ്പെടുത്തിയിരുന്നു. ചിലപ്പോള്‍ ബിയറിന്റെ എണ്ണം കൂടുമ്പോള്‍ ചെറുതായി സ്നേഹത്തോടെ ശാസിക്കാനും അവന്‍ മുതിര്‍ന്നു.അവനു പറയുവാനുണ്ടായിരുന്നത് മതപരമായ കാര്യങ്ങള്‍ ആയിരുന്നു,പറഞ്ഞു പറഞ്ഞു അവന്‍ തന്നെ മതം മാറ്റി കളയുമോ എന്ന ഭയം പിന്നീട് വൈകുന്നേരങ്ങളില്‍ ബിയര്‍ ഓര്‍ഡര്‍ ചെയ്യുന്നതിന് മാത്രം കാണുന്ന അവസ്ഥയിൽ എത്തിച്ചിരുന്നു.
.
ട്രെയ്നിങ്ങിനു ശേഷം തന്റെ കുഞ്ഞു ബ്രാഞ്ചിലേക്ക്,പശ്ചിം മിട്നാപ്പൂരിലെ കൊണ്ടായിലേക്ക് യാത്ര തിരിക്കുകയും അവനെ തീര്‍ത്തും മറന്നുതുടങ്ങുകയും ചെയ്തു.അന്ന് ഓരോ ബ്രാഞ്ച് മാനേജര്‍ക്കും ഒരു വലിയ വീടും ഭക്ഷണം പാകം ചെയ്യാനും മറ്റുമായി ഒരു ജോലിക്കാരിയും ഒരു പാറാവുകാരനും നിര്‍ബന്ധമായിരുന്നു.ഒറ്റയ്ക്കൊരാള്‍ക്ക് താമസിക്കാന്‍,അഞ്ചു കിടപ്പുമുറികള്‍ ഉള്ള ഒരു ഭാർഗ്ഗവീനിലയം തന്നെയായിരുന്നു ആ വീട്.അച്ഛന്‍ റാണിഗന്ജിലെ ബംഗാള്‍ പേപ്പര്‍ മില്ലിലും ദുര്‍ഗാപ്പൂരിലെ സ്റ്റീല്‍ കമ്പനിയിലും ജോലി ചെയ്തിരുന്ന കാലത്ത് പഠിച്ച അല്പം ബംഗാളിയാണ് ആകെയുള്ള രക്ഷ. വളങ്ങളും കീട നാശിനികളും കൃഷി ആയുധങ്ങളും മറ്റും ഉണ്ടാക്കുന്ന ഒരു ചെറിയ കമ്പനി.
.
.
തീര്‍ത്തും പട്ടിണിയും കുഞ്ഞു പട്ടണങ്ങളും നീണ്ടു കിടക്കുന്ന പാടങ്ങളും കടലോരവും ചേർന്ന‌ ഒരു ഭൂപ്രദേശം അതായിരുന്നു പശ്ചിം മിട്നാപ്പൂര്‍. കടല്‍ത്തീരത്ത് വല്ലപ്പോളും വന്നെത്തുന്ന ചില വിദേശീയര്‍ ഇത്രയൊക്കെയേ ആ നാടിനെ കുറിച്ചവകാശപ്പെടാനുളളു.ചിലപ്പോള്‍ ദിവസങ്ങളോളം കരണ്ട് ഉണ്ടാവില്ല.ഉള്‍നാടന്‍ ഗ്രാമങ്ങളിലാണെങ്കില്‍ പലയിടത്തും വൈദ്യുതിയില്ല.നാട്ടില്‍ പൊട്ടി തകര്‍ന്ന റോഡുകള്‍ കണ്ടു രോഷം കൊണ്ടിരുന്നെങ്കിലും ചിലപ്പോഴൊക്കെ ഒരു ടാര്‍ റോഡു കാണാന്‍ വെമ്പും.അപ്പോള്‍ ടാറിട്ട റോഡുകള്‍ എത്ര മനോഹരമായ ദൃശ്യമാണെന്നോര്‍ക്കും.ചില ഗ്രാമങ്ങളില്‍ എത്തിപ്പെടാന്‍ കടല്‍ തീരത്തിന് ഓരം പിടിച്ചു മണിക്കൂറുകള്‍ യാത്ര ചെയ്യണം.ഒരു വശത്ത് കടലും മറുവശത്ത് മനുഷ്യച്ചങ്ങല പോലെ കൈകള്‍ കോര്‍ത്ത്‌ പിടിച്ചു നില്‍ക്കുന്ന വളഞ്ഞു നീണ്ട് ശോഷിച്ച തെങ്ങുകളും‍...., അങ്ങിനെ യാത്ര ചെയ്യുമ്പോള്‍ ദൂരം ദിശ ഒന്നും മനസ്സിലാവാതെ ഒരു സ്വപ്നത്തിലെന്ന പോലെ ചടഞ്ഞിരിക്കും.പിന്നെ നീണ്ട യാത്രകള്‍ കഴിഞ്ഞു വരുന്ന തന്നെ,വിഴുങ്ങാന്‍ വിശന്നിരിക്കുന്ന ഒരു വയസ്സന്‍ രാക്ഷസനെ പോലെ ആ വീട്.
പിന്നീടു ബോസ്സ് വരുമ്പോള്‍ സാമിന്റെ വിശേഷങ്ങള്‍ പറയും.അവന്‍ മിടുക്കനാണെന്നും പാര്‍ട്ട്‌ ടൈം ക്ലാസ്സുകള്‍ വഴി പഠിക്കുന്നുണ്ടെന്നും റിസൾട്ട് വന്നാല്‍ ‍ അവനെ കമ്പനിയില്‍ റെക്കമെൻറ്റു ചെയ്യണമെന്നും സ്ഥിരം പറഞ്ഞിരുന്നു.അദ്ദേഹം തന്നെയാണ് കമ്പനിയുടെ എല്ലാ തീരുമാനങ്ങളും എടുത്തിരുന്നത് യഥാര്‍ത്ഥ ഉടമ മിക്കവാറും വിദേശ യാത്രകളില്‍ ആയിരുന്നു.വര്‍ഷത്തില്‍ ഒരു ന്യൂ ഇയര്‍ പാര്‍ട്ടിക്ക് മാത്രം കാണാന്‍ കഴിയുന്ന ഒരു വ്യക്തി എന്നതിനപ്പുറം മറ്റൊന്നും അയാളെ കുറിച്ച് തോന്നിയിട്ടില്ല.
.
ര്‍ഷങ്ങള്‍ കടന്നു പോയതും സാം എന്ന സെക്യൂരിറ്റി ഗാര്‍ഡ് കമ്പനിയുടെ സെയില്‍സ്‌ മേനായതും എല്ലാം വളരെ പെട്ടെന്നായിരുന്നു. അതായിരിക്കാം അല്ല അത് തന്നെയാണ് സാമിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ്.എന്നാല്‍ പണിഷ്മെൻറ് ട്രാൻസ്ഫെറുമായി തന്റെ ബ്രാഞ്ചില്‍ ജോയിന്‍ ചെയ്ത സാം പഴയ ചുറുചുറുക്കും പ്രസന്നതയും ഉള്ള സാം ആയിരുന്നില്ല.ഈ ചെറിയ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റുന്നത് വളരെ അപൂർവ്വമാണ്.മിക്കവാറും അത് കമ്പനിയില്‍ നിന്നും പുറത്തേക്കുള്ള വാതിലാണ്,പിന്നെ സിറ്റിയില്‍ താമസിച്ചു ശീലിച്ചവര്‍ ഇവിടെ താമസിക്കാന്‍ വൈമനസ്യം കാട്ടും.ഒരാളെ കമ്പനിയില്‍ നിന്നും എങ്ങിനെ ഒഴിവാക്കാം എന്ന കാര്യത്തില്‍ ഈ കാലയളവില്‍ രവി പ്രാഗത്ഭ്യം നേടിയിരുന്നു.ചുരുക്കത്തില്‍ ബോസ്സിന്റെ കോർപറേറ്റ് കൊട്ടേഷന്‍ സംഘത്തിലെ പ്രധാനിയായി മാറിയിരുന്നു എന്നതാണ് സത്യം.ജോലിയില്‍ നിന്നും പുറത്താക്കപ്പെടുന്നവരുടെ കരച്ചിലും പിഴിച്ചിലും ഒന്നും കണ്ടു അന്ധാളിക്കുന്ന രവിയേ അല്ല താനിന്ന്, തീര്‍ത്തും വിധേയന്‍. സാധാരണ ഗതിയില്‍ സാം തന്റെ ക്യാബിനില്‍ കയറാറില്ല.ഒരിക്കല്‍ മദ്യപിച്ചു ജോലിക്ക് വന്നതിനു അവനെ വിളിപ്പിച്ചു.നിറഞ്ഞു തുളുമ്പുന്ന മിഴികളുമായി അവന്‍ പറഞ്ഞു 'ബോസ്സ് എന്നെ ജോലിക്കെടുത്തപ്പോള്‍ ഒരു പാട് സന്തോഷിച്ചു എന്നാല്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞത് അയാളുടെ വീട്ടു വേലക്കാരിയെ വിവാഹം കഴിക്കണം എന്ന് പറഞ്ഞപ്പോളാണ്'.ഒരു പാട് നാളുകള്‍ക്കു ശേഷം അവളെ കുറിച്ചോര്‍ത്തു അവിടെ താമസിക്കുമ്പോള്‍ അവളെനിക്കു പ്രത്യേകം സാമ്പാര്‍ ഉണ്ടാക്കിത്തരുമായിരുന്നു.അവളുമായി അധികം സംസാരിച്ചിട്ടില്ല പക്ഷെ ചേച്ചിയുടെ മരണ ശേഷം അവരുടെ കുഞ്ഞിനെ നോക്കുന്നത് അവളാണെന്ന് മാത്രം അറിയാം.'അവളൊരു നല്ല കുട്ടിയാണല്ലോ അത് കൊണ്ടായിരിക്കാം'.അവന്‍ മുഖത്ത് നോക്കാതെ ചുവരിലെ മാപ്പിലേക്ക് കണ്ണ് നട്ടു കൊണ്ട് പറഞ്ഞു 'ആ കുഞ്ഞ് അവളുടെ ചേച്ചിയുടെതല്ല സര്‍ അവളുടേത്‌ തന്നെയാണ്'.വിവാഹം കഴിക്കാന്‍ കഴിയില്ല എന്ന് ശഠിച്ചു പറഞ്ഞ അന്ന് മുതലാണ് പ്രശ്നങ്ങള്‍ തുടങ്ങിയത് കുറെ കാലം പിടിച്ചു നിന്നു ഒടുവില്‍ എന്റെ പേരില്‍ മോഷണാരോപണവും ഇങ്ങോട്ട് ട്രാന്സ്ഫെറും.
.
ഒരു ജോലി ലഭിക്കുക എളുപ്പമല്ല കൂടാതെ ഇത് പോലെ നല്ലൊരു കമ്പനിയില്‍ നിന്നും പുറത്താക്കിയാല്‍ മറ്റൊരെണ്ണം എളുപ്പമല്ല.അത്തരം സന്ദര്‍ഭങ്ങളില്‍ പല ജീവനക്കാരും പല കഥകളും പറയും താനതിനൊന്നും ചെവി കൊടുക്കാറില്ല.തന്റെ ക്യാബിനില്‍ വരുന്നവരെ ഒരു നാടകത്തിലെ കഥാപാത്രങ്ങളെ പോലെ വീക്ഷിക്കാറുള്ളത് രവി ഓര്‍ത്തു.എന്തെല്ലാം ഭാവങ്ങള്‍-ചിലപ്പോള്‍ ശോകം,ചിലപ്പോള്‍ ഭീഭത്സം.ഓരോരുത്തരും തന്റെ മുന്നില്‍ ഓരോ വേഷങ്ങള്‍ ആടി തിമിര്‍ത്തു പോവുന്നു.ചില്ല് കൂട്ടിലെ വളര്‍ത്തു മീനിനെപോലെ,വാലു മടക്കിയുള്ള സാമിന്റെ തിരിച്ചു പോക്കും അതുപോലെയേ തോന്നിയുള്ളൂ.അവന്‍ എന്ന് മുതലാണ്‌ മദ്യപിച്ചു തുടങ്ങിയത് എന്ന് പോലും രവി ഓര്‍ത്തില്ല.
.
ജോലിക്കാരെ എങ്ങനെയാണ് പിരിച്ചു വിടേണ്ടത് എന്ന് ഇപ്പോള്‍ ശരിക്കറിയാം. ഡ്രൈവറെയാണെങ്കില്‍, അവനെക്കൊണ്ട് ഒരുവാഹനവും തൊടുവിക്കാതെ മാസങ്ങളോളം വെറുതെ ഇരുത്തുക,സെയില്‍സ്മാനെ ഫീല്‍ഡില്‍ വിടാതെ ഹോള്‍സെയിലില്‍ ഹെല്‍പ്പറാക്കുക, അക്കൗണ്ടൻറ്റിനെ ലെറ്റര്‍ ഡ്രാഫ്റ്റിങ്ങിനിരുത്തുക-ഒരൊറ്റ തുകപോലും എണ്ണിത്തിട്ടപ്പെടുത്താനാവാതെ,ഒരു വാഹനത്തിന്റെ വളയം തിരിക്കാനാവാതെ അവരുടെ വിരലുകള്‍ തരിക്കും,ഒടുവില്‍ മനസ്സ് മുരടിച്ചു നിരാശരായി ജോലി വിടുകയാണ് പതിവ്.എന്നാല്‍ സാം എന്തെല്ലാം തന്ത്രങ്ങള്‍ പയറ്റിയിട്ടും രാജിവച്ചു പോവാന്‍ തയ്യാറായിരുന്നില്ല.നേരായ മാ‍ർഗ്ഗത്തില്‍ എച്.ആര്‍. വഴി പോവാനാണെങ്കില്‍ അതിന്റെ നടപടികള്‍ വളരെ ബുദ്ധിമുട്ടാണ്.മെമ്മോകള്‍ കൊടുക്കണം,എക്സ്പ്ലനേഷനുകൾ വാങ്ങി ഫയല്‍ ചെയ്യണം.....കൂടാതെ സ്ഥിരമായ തൊഴിലാളികളെ പിരിച്ചുവിടുവാന്‍ വിദേശത്തിരിക്കുന്ന എം.ഡി യുടെ അറിവും സമ്മതവും വേണം.അതിനൊന്നും നില്‍ക്കാറില്ല നേരെ ഇങ്ങോട്ട് വിടും.സാധാരണ ഗതിയില്‍ ഒന്ന് രണ്ടു മാസം കൊണ്ട് സ്ഥലം വിടാറുള്ള തന്റെ ഇരകളില്‍ നിന്നും വ്യത്യസ്തനായി ഇവന്‍ മാത്രം എതിര്‍ത്ത് നില്‍ക്കുന്നതില്‍ തെല്ലപമാനം തോന്നാതിരുന്നില്ല.ബോസ്സ് വിളിക്കുമ്പോഴെല്ലാം ചോദിക്കും,തന്നെ അപഹസിക്കും;'ഇതിലും വലിയ കൊലകൊമ്പന്മാരെ പുറത്താക്കിയ നീ ഈ ഒരു യൂസ്ലെസ്സിനു മുന്‍പില്‍ കീഴടങ്ങിയല്ലോ?'ആ വാക്കുകളിലെ മുള്ളിലുടക്കി ഹൃദയം വിങ്ങും.
.
വസാനം കണ്ടപ്പോള്‍ സാമിന്റെ മുഖം ഒരു കടലാസ്സുപോലെ വെളുത്തിരുന്നു.കൈപ്പത്തിയിലെ രേഖകള്‍ പോലും മാഞ്ഞതുപോലെ.അന്ന് ക്യാബിനില്‍ കയറി എന്നോട് പറഞ്ഞു,'ഞാനിനി സാറിനെ അധികം ശലൃപ്പെടുത്തില്ല,ഏറിയാല്‍ ഒരു മാസം കൂടി,ഞാന്‍ ചില അറേന്ജ്മെന്റുകള്‍ ചെയ്യുന്നുണ്ട്.' പിന്നീടാണറിഞ്ഞത്,ശനിയാഴ്ച വൈകുന്നേരം മദ്യപിച്ചു ചാര്‍ട്ടര്‍ ബാങ്കിന് മുന്നിലെ ഓടയില്‍ കിടന്നിരുന്ന സാമിനെ ഓഫീസിലെ ചിലര്‍ കണ്ടെത്തിയതും,എടുത്തു പൊക്കാന്‍ നോക്കിയപ്പോള്‍ തന്നെ അവിടെ ഉപേക്ഷിച്ചുപോവാന്‍ പറഞ്ഞ് അവന്‍ കയർത്തതു വകവയ്ക്കാതെ ഇബ്രാഹിം അവനെ ഒരു കൊച്ചു കുഞ്ഞിനെ പോലെ എടുത്തു മെഡിക്കല്‍ കോളേജില്‍ എത്തിച്ചതുമെല്ലാം.ഞായറാഴ്ച അവധി ആയിരുന്നതുകൊണ്ടും തിങ്കളാഴ്ച ഒരുപാട് ജോലികള്‍ ഉള്ള ദിവസമായിരുന്നതുകൊണ്ടും ആരും അവന്റെ കാര്യം ഓര്‍ത്തില്ല.ചൊവ്വാഴ്ച രാവിലെയാണറിഞ്ഞത് സാം മരിച്ചു എന്ന്.അപ്പോഴാണ് കഥകള്‍ ഓരോന്നായി പുറത്തു വന്നു തുടങ്ങിയത് രാഗി വാറ്റിയെടുക്കുന്ന ഹാന്‍റിയ എന്ന തനതു മദ്യത്തിലാണത്രേ തുടക്കം പിന്നീട് സെയില്‍സ് വാനില്‍ പോകുമ്പോള്‍ കൂടി മൂത്രമൊഴിക്കണം എന്ന് പറഞ്ഞു ഏതെങ്കിലും മൂലയ്ക്ക് പോയി കൈയ്യില്‍ കരുതിയിരിക്കുന്ന,പായ്ക്കറ്റുകളില്‍ ലഭിക്കുന്ന വിദേശ മദൃം വെള്ളം പോലും തൊടാതെ വിഴുങ്ങാന്‍ തുടങ്ങിയെന്നും മറ്റും.അത് പിന്നെ ആരെങ്കിലും മരിക്കുമ്പോഴാണല്ലോ അയാളുടെ ജീവ ചരിത്രം എല്ലാവർക്കും എന്ത് മാത്രം കാണാപാഠമായിരുന്നു എന്നറിയുക.
.
ശുപത്രിയിലെത്തിയപ്പോള്‍ സ്ഥിരം വിരകളുടെ ശലൃം.ഒന്നാമത് ഡോക്ടര്‍മാര്‍ സമരത്തിലായിരുന്നതുകൊണ്ട് ശവങ്ങള്‍ ഒരുപാടുണ്ട്.എല്ലാവർക്കും കൊടുക്കാന്‍ ഫ്രീസര്‍ ഇല്ല.ഏറ്റവും വലിയ ഒരു ഒറ്റ നോട്ടു കൊടുത്തപ്പോള്‍ ഇല്ലാതിരുന്ന ഫ്രീസര്‍ അവന്‍ സൃഷ്ഠിച്ചു!അടുത്ത കീടാണു എന്ബാമിങ്ങിനു വന്നവൻ,അവനും കൊടുത്തു.കൂടാതെ അവനും സഹായിക്കും വേണമെന്ന്ശഠിച്ചിരുന്നതിനാല്‍ ഓരോ ഫുള്ള് വിലകുറഞ്ഞ ബ്രാണ്ടിയും ഒപ്പിച്ചുകൊടുത്തു.അങ്ങനെ എല്ലാ കാര്യങ്ങളും ശരിപ്പെടുത്തിക്കൊടുത്ത്,ഈ ചെലവുകളെല്ലാം ഊതി വീര്‍പ്പിച്ച് തനിക്കെത്ര പണം ഇസ്ക്കാം എന്ന് ചിന്തിച്ചപ്പോഴേ മനസ്സിന്റെ കോണില്‍ നിന്ന് ഒരു കൊളുതിപ്പിടി വന്നു,"എടാ ചെറ്റേ..."വേണ്ട എന്ന് തീരുമാനിച്ചപ്പോള്‍ ഇപ്പോഴും പഴയ രവി ഈ ശരീരത്തിലെവിടെയോ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞ് ഒരുതരം ഭയം പെരുവിരലില്‍ നിന്ന് ശിരസ്സിലേക്ക് പടര്‍ന്നു.ആ വിറയലില്‍ നിന്നാണ് മൊബൈലിന്റെ വിങ്ങല്‍ തുടങ്ങിയത്.അങ്ങേ തലക്കല്‍ ബോസ്സ്....'എനിക്കും അവനെ അവസാനമായൊന്നുകാണണം.ഞാനിതാ പുറപ്പെടുന്നു.'എന്തോ അതില്‍ ഒരു പുതുമ തോന്നാതിരുന്നില്ല.ആറുമണിക്കൂര്‍ യാത്ര ചെയ്തു ജീവനറ്റ ഒരു ശരീരം കാണാന്‍ അയാള്‍ എന്തിനാണ് വരുന്നത് .സാമിന്റെ ഭാര്യയും മൂന്നുമാസം പ്രായമുള്ള മകനും ആശുപത്രിയില്‍ ഉണ്ടെന്നു ഇബ്രാഹിം പറഞ്ഞറിഞ്ഞു.അവന്‍ വിവാഹം കഴിച്ചിരുന്നു എന്ന് പോലും എനിക്കറിയില്ലായിരുന്നു.രാവിലെ മൃതദേഹം കണ്ടു ബോധംകെട്ടുവീണപ്പോൾ അഡ്മിറ്റു ചെയ്തതാണ്.ഡോക്ടര്‍മാര്‍ സമരത്തിലായിരുന്നതിനാല്‍ കോറിഡോര്‍ മുഴുവന്‍ രോഗികളായിരുന്നു.ദൂരെ നിന്ന് ആ സ്ത്രീയെ നോക്കി നിന്നപ്പോള്‍ അറിയാതെ രവി ജനലഴികളില്‍ തന്റെ ഭാരം ചേര്‍ത്ത് വച്ചു.
.
ഫീസിലെ എ.സി.യില്‍ അല്‍പനേരം വിശ്രമിച്ചുകൊണ്ടിരുന്നപ്പോള്‍,അറുപതിനു മേല്‍ പ്രായം വരുന്ന ഒരു വൃദ്ധന്‍ നിറഞ്ഞ കണ്ണുകളുമായി കയറി വന്നു.സാമിന്റെ അച്ഛന്‍.' ഒരെയോരാന്തരിയായിരുന്നു സര്‍,എന്ത് ചെയ്യാം'.അയാള്‍ വിധിക്ക് വളരെ പെട്ടെന്ന് കീഴ്പെട്ടത്‌ പോലെ തോന്നി.'ഞങ്ങള്‍ക്ക് ഇന്നുതന്നെ അവന്റെ ശരീരം ഗ്രാമത്തിലേക്ക് കൊണ്ടുപോകണമെന്നുണ്ട്, സഹായിക്കണം'.ഞാന്‍ ഹെഡ് ഓഫീസില്‍ വിളിച്ചപ്പോള്‍ സേന്ഗ്ഷന്‍ ചെയ്ത തുകയ്ക്ക് ഒരു ആംബുലന്‍സ് കിട്ടുക എളുപ്പമല്ല.മാത്രവുമല്ല സമരം മൂലം ആശുപത്രിയിലെ രണ്ടു ആംബുലന്‍സുകള്‍ രോഗികളെ കൊണ്ടുതന്നെ തിരക്കിലാണ്,ആ നേരത്താണ് ശവം.പുറത്തന്വേഷിച്ചപ്പോള്‍ ശവം കൊണ്ടുപോകാന്‍ മിക്കവരും വിസമ്മതിച്ചു. കൊണ്ടുപോകാമെന്നുള്ളവരാണെങ്കില്‍ കടുത്ത കാശും ചോദിക്കുന്നു.ഒടുവില്‍ വൃദ്ധനോട് പറഞ്ഞു,എനിക്കിത്രയേ ചെയ്യാന്‍ കഴിയൂ,എന്തെങ്കിലും തീരുമാനമെടുക്കു.അയാള്‍ ഒരു മണിക്കൂറിനുശേഷം തിരിച്ചുവന്നു."ഒരു ടാക്സി കിട്ടിയിട്ടുണ്ട്,ഞങ്ങള്‍ അതില്‍ എങ്ങനെയെങ്കിലും കൊണ്ടുപോകാം".'എങ്ങനെ!!'ഒരു യാത്രക്കാരനെ പോലെ സീറ്റിലിരുത്തി രണ്ടുവശങ്ങളിലായി ഞാനും അവന്റെ മാമനും ഇരുന്ന്...."ഇത്രയും നേരം ഫ്രീസറിലിരുന്ന ശരീരം എങ്ങനെയാണ് യാത്രക്കാരനെപ്പോലെ ഇരുത്തുന്നത്?നട്ടെല്ല് ഒടിക്കേണ്ടി വരും!'വളരെ നിസ്സംഗനായി അയാള്‍ പറഞ്ഞു,"ഇനി അവനു വേദനിക്കില്ലല്ലോ സര്‍..." ..""...."",രവി പൊടുന്നനെ സാമിന്റെ നട്ടെല്ലിനെ കുറിച്ചോര്‍ത്തു.അമ്മമ്മയുടെ ചിത കത്തുന്നത് നോക്കിനില്‍ക്കുന്നേഴു വയസ്സുകാരനായി അയാൾ മാറി.എൺപത്തഞ്ചാം വയസ്സിലും നല്ല ആരോഗ്യമുണ്ടായിരുന്ന, പറമ്പിലെല്ലാം ഓടി നടന്നിരുന്ന അമ്മമ്മ,ചിതയില്‍ പൊടുന്നനെ എഴുന്നേറ്റിരുന്നു.അത് കണ്ടു പേടിച്ചു അമ്മയുടെ സാരിത്തുമ്പില്‍ ഒളിച്ച നിന്ന എഴുവയസ്സുകാരന്‍... പരുത്തിയുടെ സുതാര്യതയില്‍ പെട്ടെന്ന് രമണന്‍ മാമ വലിയ മാവിന്‍ കൊമ്പ് എടുത്ത് തലഭാഗത്ത് അടിക്കുന്നത് കണ്ടു.കത്തുമ്പോള്‍ നട്ടെല്ല് പൊട്ടിവരുമ്പോഴാണ് ജഡം എഴുന്നേല്‍ക്കുന്നത്‌ പോലെ തോന്നുന്നത്.തലയ്ക്കല്‍ നല്ല ശക്തിയില്‍ ഒരടി കൊടുത്താല്‍,എല്ല് തകരും.പിന്നെ കുഴപ്പമില്ലെന്നാണ് വല്യച്ചന്‍ പറഞ്ഞത്.എങ്കിലും എത്ര രാത്രികളിലാണ് ചിതയില്‍ നിന്നുയരുന്ന അമ്മമ്മയെ കണ്ടു താന്‍ നിലവിളിച്ചുണര്‍ന്നത്‌.... ...................
.
.
സാധാരണ ഗതിയില്‍ കമ്പനി ഇത്തരം സാഹചര്യങ്ങളില്‍ അല്പം പണം ഇവര്‍ക്ക് കൊടുക്കാറുള്ളതാണ്.'താന്‍ വന്നിട്ടേ അവര്‍ പോകാവൂ'എന്ന് ബോസ്സ് വീണ്ടും വീണ്ടും പറഞ്ഞപ്പോള്‍ അയാള്‍ ആ പണവുമായാണ്‌ വരുന്നത് എന്നെനിക്കുറപ്പായി.സാമിന്റെ രണ്ടു സഹോദരിമാരും അച്ഛനും മാമനും ആണ് ടാക്സിയില്‍ ശവവും കൊണ്ട് മടങ്ങുന്നത്.സാമിന്റെ ഭാര്യയെ കുറിച്ച് ചോദിച്ചപ്പോള്‍ ആ വൃദ്ധന്‍ രോഷാകുലനായി.'ഞങ്ങളൊന്നും അറിഞ്ഞിട്ടില്ല ഇങ്ങനെ ഒരു ബന്ധം.മുറപ്രകാരം കല്യാണവും നടന്നിട്ടില്ല,പിന്നെ എന്ത് ബന്ധം?'
.
.
ബോസ്സ് വരുന്നത് വരെ അവരെ പിടിച്ചുനിര്‍ത്തുക എന്നത് എന്റെ കൂടി കടമയായിരുന്നു.അദ്ദേഹം വന്നാല്‍ എന്തെങ്കിലും സഹായം ചെയ്യാതിരിക്കില്ല എന്ന് ഞാന്‍ വൃദ്ധനോട് പറഞ്ഞു.രാത്രിയില്‍ പോയാല്‍ പോലീസിന്റെ ശല്യം കുറവായിരിക്കും അല്ലെങ്കില്‍ അവര്‍ക്കും കൊടുക്കേണ്ടി വരും.അത് കൊണ്ടാണ് ധൄതി പിടിക്കുന്നത്.ഒടുവില്‍ മോർച്ചറിക്ക് മുന്‍പില്‍ അത്യാവശ്യം നല്ല പൂസ്സായി സാമിന്റെ അച്ഛനും മാമനും പോകാൻ തിരക്ക് കൂട്ടി നിന്ന സമയത്താണ് ബോസ്സ് വന്നിറങ്ങിയത്.വന്നിറങ്ങിയതും ശ്രദ്ധ ചെന്ന് പെട്ടത് പാന്റിന്റെ മുഴച്ചു നില്‍ക്കുന്ന വലതു കീശയിലേക്കായിരുന്നു.മോര്‍ച്ചറി സൂക്ഷിപ്പുകാരന്‍ ഫ്രീസറിനു മുന്‍പില്‍ കയ്യും നീട്ടി മദ്യം മണക്കുന്ന ഒരു പ്രതിമകണക്കെ നില്‍ക്കുന്നുണ്ടായിരുന്നു.കയ്യില്‍ പണം വീണപ്പോള്‍ പ്രതിമയ്ക്ക് ജീവന്‍ വച്ചു. ഹൂങ്കാര ശബ്ദത്തോടെ അവന്‍ ഫ്രീസര്‍ ട്രേ വലിച്ചു ലോകത്തിലെ ഏതോ മഹാ ദൃശ്യം ഞങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് പോലെ തുറന്നു വച്ചു മാറി നിന്നു.ഉള്ളിലേക്ക് നോക്കി സ്തബ്ധനായ എന്റെ അടുത്ത് ഓടിവന്നു അയാള്‍ എന്റെ സംശയം ദൂരീകരിക്കാന്‍ പാകത്തില്‍ ശവങ്ങളെ വേര്‍പെടുത്തി എന്നിട്ട് മുകളിലെ ശരീരം അല്പം വലിച്ചു,എന്നിട്ട് പറഞ്ഞു,'ഇതാണ് നിങ്ങുളുടേത്,അതെ അതെ....അതാണ്‌ സാമിന്റെ വിറങ്ങലിച്ച മുഖം...എന്നാല്‍ കണ്ണുകള്‍ താഴേക്കു അരിച്ചിറങ്ങിയപ്പോഴാണ് തൊട്ടു താഴെയുള്ള ശരീരം ഒരു സായിപ്പിന്റെതാണെന്ന് മനസ്സിലായത്,പിന്നെ വൃദ്ധനായ കര്‍ഷകന്‍.എന്തോ സാം അവരോടു കാര്യങ്ങള്‍ എല്ലാം പറഞ്ഞെന്നു തോന്നുന്നു മൂന്നു പേരുടെ മുഖത്തും ഒരു സ്നിഗ്ദ്ധമായ പുഞ്ചിരി . .
.
പുറത്തുവന്നപ്പോള്‍ യാചിക്കുന്ന മുഖവുമായി വൃദ്ധന്‍ കാത്തു നില്‍ക്കുന്നു.ഇത്തരം സന്ദര്‍ഭത്തിലെ സ്ഥിരം ഇസ്തിരിയിട്ട വാക്കുകള്‍ ഉരുവിട്ട് അയാള്‍ കാറില്‍ കയറിയിരുന്നു.ഞാന്‍ ഓടിയെത്തി ചോദിച്ചു'സര്‍,അവര്‍ക്കെന്തെങ്കിലും....',"അക്കൗണ്ടുകള്‍ പരിശോദിച്ചപ്പോള്‍ അവന്‍ അവിടുത്തെ ബ്രാഞ്ചില്‍ ഒരുപാട് കളവുകള്‍ നടത്തിയതായി കണ്ടു.പിന്നെ കള്ളു കുടിച്ചു മരിച്ചവന് എന്ത് കൊടുക്കാന്‍".ശരിയാണ് കള്ളു കുടിച്ചു മരിച്ചവര്‍ക്ക് ഒന്നും ലഭിക്കരുത്‌,അത് തെറ്റാണു!രവി ആ വൃദ്ധന്റെ കണ്ണുകളിലേക്കു ഒരു വട്ടം പാളിനോക്കി.പിന്നെ അച്ചടക്കമുള്ള ആട്ടിൻകുട്ടിയെ പോലെ ആ വലിയ ആഢംമ്പരക്കാറിന്റെ ശീതീകരണത്തിലേക്ക്.ഇപ്പൊ താനും സാമും ഫ്രീസറിലാണ്,സാമിന് കൂട്ടെന്ന പോലെ തനിക്കു ബോസ്സും അയാളുടെ ഡ്രൈവറും.
.
.
റ്റവും മുന്തിയ റൂഫ് ടോപ്‌ ബാറില്‍ നിന്നിട്ടും രവിക്ക് ഒരു അങ്കലാപ്പ്.ഇരുളിലേക്ക് നോക്കുമ്പോള്‍ വാ തുറന്നു ചിരിക്കുന്ന ശവശരീരങ്ങളോട് അവനു ഭയം തോന്നിയില്ല.എന്നാല്‍ എന്താണത്??!!അതു രവി തിരിച്ചറിഞ്ഞത് ബെയറര്‍ ബില്ലുമായി വന്നപ്പോള്‍ ബോസ്സിന്റെ കൈകള്‍ വലതു കീശയിലേക്ക്‌ നീണ്ടപ്പോഴാണ്.മദ്യം തന്റെ നീക്കങ്ങളെ മന്ദഗതിയിലാക്കിയിട്ടുണ്ടെന്നു രവിക്ക് മനസ്സിലായി.അതുകൊണ്ട് ഉടന്‍ പ്രവര്‍ത്തിക്കണം.അതെസമയം യജമാനന് തന്നോട് നീരസം തോന്നരുതേ എന്ന പ്രാര്‍ത്ഥനയോടെ രവി ചാടി എഴുന്നേറ്റ് തന്റെ പോക്കറ്റില്‍ നിന്ന് പണം മേശപ്പുറത്തു വച്ച്‌ ഒരു തണുത്ത കടല്ക്കാറ്റുപോലെ ഇറങ്ങി നടന്നു.പുതപ്പില്‍ പൊതിഞ്ഞ സാമിന്റെ നട്ടെല്ലൊടിഞ്ഞ ശരീരം ടാക്സിയില്‍,കൂരിരുട്ടു നിറഞ്ഞ മുരടന്‍ ഗ്രാമപാതയിലൂടെ തട്ടിയും തടഞ്ഞും നീങ്ങുകയായിരുന്നു അപ്പോള്‍ .

Monday, October 31, 2011

മാസ്റ്റര്‍ബേഷന്‍

m
ജോണ്‍ എനിക്കറിയാവുന്ന ചിലരില്‍ തീര്‍ത്തും നിസ്സംഗന്‍. ജോണ്‍ എന്റെ സുഹൃത്താണോ? അല്ല! എന്റെ സുഹൃത്തിന്റെ സുഹൃത്താണ്. ജോണിനെന്താണ് ജോലി എന്നെനിക്കറിയില്ല. ഏതോ ബാങ്കിന്റെ കളക്ഷന്‍ ഏജെന്റാണെന്നാണ് അറിവ്. എന്നാല്‍ സത്യം ഏജെന്റിന്റെ ഏജെന്റാണെന്നാണ് തോന്നുന്നത്.ജോണ്‍ വിവാഹമോചനം നേടിയവനാണ്. എന്നാല്‍ അത് പറയാന്‍ ജോണിന് മുഖപടങ്ങളില്ല 'അത് ശരിയായില്ലളിയാ' എന്ന ഒറ്റ വാക്കുകൊണ്ട് തട്ടിത്തെറിപ്പിക്കും. ആ നിസ്സംഗതയാണ് ജോണിനെകുറിച്ചാലോചിക്കുമ്പോള്‍ മുന്നില്‍ വരുന്നത്.
രിക്കല്‍ ജോണിനോട്‌ ഞാന്‍ മുഖത്ത് നോക്കി പറഞ്ഞു,നിന്റെ മുഖം
കണ്ടാല്‍ നല്ല ഒന്നാന്തരം കള്ളലക്ഷണമുണ്ടെന്നു.ചിരിച്ചു കൊണ്ട് ജോണ്‍
പറഞ്ഞു"സത്യമാണളിയാ പലരും പറയാറുണ്ട് എന്നെ കണ്ടാല്‍ ഒരു ഫ്രോഡ് ലുക്കുണ്ടെന്നു.പഠിപ്പുണ്ടായിട്ടെന്താ കാര്യം മുഖം കണ്ടാല്‍ ആരും നല്ല ജോലിയൊന്നും തരില്ല".
നസ്സ് സിക്സ് പാക്കിനും എയിറ്റ് പാക്കിനും കൊതിക്കുകയും വയറു ഫാമിലി പാക്ക് പോലെ വീര്‍ക്കുകയും ചെയ്തു കൊണ്ടിരുന്ന നാളുകളില്‍ ജിമ്മില്‍ ജോയിന്‍ ചെയ്യാന്‍ തീരുമാനിച്ചു ജോണിന്റെ വീടിനടുത്തുള്ള ജിമ്മില്‍ എനിക്ക് മെമ്പര്‍ഷിപ്പെടുക്കാന്‍ ജോണ്‍ എന്നെ സഹായിച്ചു. എറണാകുളം കെ.എസ.ആര്‍.ടി.സി സ്റ്റാന്‍ടിനു സമീപമുള്ള ഗ്രൌണ്ടിനു ഇടതു വശത്തെ റോഡില്‍ ഒരു ബില്‍ഡിങ്ങിനു മുകള്‍ നിലയിലാണ് ജിം .
രു ദിവസം എന്നെ അവന്‍ വീട്ടില്‍ കൊണ്ടു പോയി. അവന്റെ അമ്മ എനിക്ക് കാപ്പിയും മറ്റും തന്നു.അവരുടെ വീട്ടില്‍‍ കുറച്ചു പേയിംഗ് ഗസ്റ്റുകളെ താമസിപ്പിച്ചിട്ടുണ്ട്.ഒരു കുഞ്ഞു ഹോട്ടലും നടത്തുന്നുണ്ട്. വൈകുന്നേരം വീടിനു മുകളില്‍ ഈ പേയിംഗ് ഗസ്റ്റുകളുമായി മദ്യപാനമാണ് ജോണിന്റെ മെയിന്‍ പരിപാടി.എന്നെ കണ്ടപ്പോള്‍ ട്രൂപ്പില്‍ പെട്ട ആരോ ആണെന്നു കരുതി അമ്മ മടിച്ചുനിന്നു.എന്നാൽ ‍എന്നെ നന്നായി പരിചയപ്പെടുത്തിയത് കൊണ്ടാണ് എനിക്ക് കാപ്പി തന്നത്.ഇല്ലെങ്കില്‍ ഗ്ലാസും ഒരു കുപ്പി വെള്ളവുമായിരിക്കും കിട്ടുമായിരുന്നത്.
ജോണ്‍ ഒരാളാണ് ആ കുടുംബം നോക്കുന്നത്.രണ്ടു പെങ്ങന്മാരെ കല്യാണം കഴിപ്പിച്ചയച്ചു.അന്ന് ജോണിന് മുപ്പത്തഞ്ചു വയസ്സ് വരും. വിവാഹ മോചനമെല്ലാം വാങ്ങി ജീവിതം അടിച്ചു പൊളിക്കുകയാണ്.പലരും പല കഥകളും പറയുന്നുണ്ടെങ്കിലും‍ ജോണ് ആര്‍ക്കും ഒരു വിശദീകരണവും നല്കാറില്ല. ഒന്ന് രണ്ടു പണമിടപാടിലും തികച്ചും മാന്യനായിരുന്നു. എന്നാല്‍ ഞാനും ജോണും സുഹൃത്തുക്കളൊന്നുമായിരുന്നില്ല.
ജോണ്‍ രാവിലെയാണ് ജിമ്മില്‍ വരുന്നത്. ഞാനാണെങ്കില്‍ വൈകിട്ടും. ഒരു ദിവസം യാദൄശ്ചികമായി ജോണിനെ ഞാൻ പോയ സമയത്ത് കണ്ടു. അവിടെ,ജിമ്മില്‍ ഒരു വലിയ ബോര്‍ഡില്‍ വ്യായാമം ചെയ്യാന്‍ വരുന്നവര്‍ ചെയ്യാന്‍ പാടില്ലാത്ത കുറെ കാര്യങ്ങള്‍ എഴുതി വച്ചിട്ടുണ്ട്. ഏറ്റവും താഴെയായി,വലിയ അക്ഷരത്തിൽ ഇങ്ങനെ:-"ജിമ്മിൽ വ്യായാമം ചെയ്യുന്നവര്‍ മുഷ്ടിമൈഥുനം തീര്‍ത്തും ഒഴിവാക്കണം" എഴുതിയിട്ടുണ്ട്.ഞാൻ ഒരു തമാശക്ക് എന്തിനാ ജോണേ ഇങ്ങനെ എഴുതിയിരിക്കുന്നത് എന്ന് ചോദിച്ചു.ജോണ്‍ അപ്പോഴാണ്‌ അത് ശ്രദ്ധിച്ചത്‌.എന്നിട്ട് എന്റെ സംശയ ദൂരീകരണത്തിനായി വിശദമാക്കി,"അത് ജിമ്മില്‍ വരുന്നവര്‍ മുഷ്ഠി അതായത് പഞ്ചപിടിക്കരുത് എന്നാണ് എഴുതിയിരിക്കുന്നത്.പഞ്ചപിടിക്കുന്നത് കയ്യിന്റെ അതായത് ബൈസപ്സ് മസ്സിലിനു നല്ലതല്ല .മനസ്സിലായോ??!!"
ജോണിന്റെ മലയാള ഭാഷ ജ്ഞാനം മനസ്സിലാക്കിയ ഞാൻ ആ വലിയ ജിം കുലുങ്ങുന്ന വണ്ണം പൊട്ടിച്ചിരിച്ചു.ചിരികണ്ടു അന്തം വിട്ടു നിന്ന ജോണിനോട്‌ ഒരു വിജയിയെ പോലെ ഞാൻ വിശദീകരിച്ചു, 'അത് സ്വയംഭോഗം ചെയ്യരുതെന്നാണ്'.കലികൊണ്ട ജോണ് അപമാനവും അതിലേറെ കോപവും പൂണ്ടു പറഞ്ഞു,"ൈ...... ഇവനൊക്കെ '............................. ക്കരുത്' എന്നങ്ങു എഴുതി വച്ചാല്‍ പോരെ? വെറുതെ മനുഷ്യനെ മിനക്കെടുത്താന്‍ അവന്റെ ഒരു മുഷ്ടിമൈഥുനം..." പിന്നെ '' വച്ചും '' വച്ചും ''വച്ചും കുറെ തെറിയും.
ശുംഭം
നന്ദി:-
പത്താം ക്ലാസ്സില്‍ പദ്യം പഠിപ്പിച്ച മലയാളം മാഷ്‌ രക്തം,രേതസ്സ്,ശുക്ലം,എന്നെല്ലാം വായിച്ച് 'ശുക്ലം അത് പിന്നെ നിങ്ങള്‍ക്കെല്ലാം അറിയാല്ലോ ല്ലെ?' എന്ന് തടിതപ്പിയപ്പോള്‍ ക്ലാസ്സില്‍ ഉയര്‍ന്ന പൊട്ടിച്ചിരി കേട്ട് അടുത്ത സുഹൃത്തിനോട്‌ എന്താടാ അതിന്റെ അര്‍ത്ഥം എന്ന് ചോദിച്ചപ്പോള്‍ അവന്റെ മുഖത്തു വിടര്‍ന്ന പുച്ഛഭാവത്തിനും വിശദീകരണത്തിനും. 

pic . courtesy google

Friday, September 16, 2011

മരണാഘോഷങ്ങളുടെ നാട്

    നമ്മുടെ മരണാനന്തരചടങ്ങുകള്‍ക്ക് ഒരു തനതു നാടകത്തിന്റെ ചിട്ടവട്ടങ്ങളുണ്ടെന്നു എഴുതിയത് എം ടി വാസുദേവന്‍ നായരാണ്. മരണത്തോടെ മനുഷ്യന്റെ വില കൂടുന്ന അപൂര്‍വ്വം ചില നാടുകളില്‍ ഒന്ന് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടാണ്.   
 "അങ്ങേലെ മൂപ്പീന്ന് ചത്തോടി    
 നമ്മളും  
   പോയ്യൊന്നറിയണ്ടേ    
  ചാക്കാല ചൊല്ലുവാന്‍ വന്നവന്‌  
 കാപ്പിയും കാശും കൊടുത്തോടി..."
  എന്നുതുടങ്ങുന്ന കടമനിട്ടയുടെ   ചാക്കാല എന്ന  കവിതയിലെ ഒരു വരി തന്നെ
" ചാവിനു ബന്ധുത്വം ഏറുമല്ലോ  
ചാവാതിരിക്കുമ്പോള്‍  എന്തുമാട്ടെ ...".എന്നാണ്. 


         ഹിന്ദിയില്‍ കാഞ്ഞുപോയവനെ ' ഭഗവാന്‍ കോ പ്യാരാ ഹോഗയാ'    അതായത് ദൈവത്തിനു  പ്രിയപ്പെട്ടവനായി എന്ന് പറയും. അങ്ങനെ  പ്രിയപ്പെട്ടവനോട്‌ അമിതമായ പ്രിയമുള്ളവരാണ്   ദൈവത്തിന്റെ  സ്വന്തം  കണ്ട്രികളായ  നമ്മള്‍ മലയാളികള്‍ .
     മരിക്കുമ്പോള്‍ രാഷ്ട്രീയക്കാര്,സാംസ്കാരിക നായകന്മാര്‍,ബന്ധു മിത്രാദികള്‍,അതും നമ്മളുമായി ദീര്‍ഘകാലമായി സമ്പര്‍ക്കമൊന്നും പുലര്‍ത്താത്തവരുപോലും  വരികയും നമ്മുടെ ഗുണഗണങ്ങള്‍ പറയുകയും ചെയ്യും.നല്ലവനായിരുന്നു, മുന്‍കോപിയായിരുന്നെങ്കിലും ശുദ്ധഹൃദയനായിരുന്നു,  മദ്യപാനിയായിരുന്നെങ്കിലും കുടുംബം നോക്കിയിരുന്നു,സ്ത്രീ ലമ്പടനായിരുന്നെങ്കിലും ഭാര്യയെ വലിയ സ്നേഹമായിരുന്നു.ഒന്നും സമ്പാദിച്ചില്ലെങ്കിലും ആളൊരു തറവാടിയായിരുന്നു,മഹാ പിശുക്കന്‍ ആയിരുന്നെങ്കിലും‌ അത്യാവശ്യം സംമ്പാദിച്ചിട്ടാണ്   പോയത്, എന്നെല്ലാം പാഴ്വാക്കുകള്‍ പറഞ്ഞ് അന്നത്തെ ന്യൂസ്കവറേജും കഴിഞ്ഞ് പൊടിയുംതട്ടി സ്ഥലംവിടും.അടുത്ത  ബന്ധുക്കള്‍  ,   മക്കള്‍ എന്നിവര്‍ പത്രത്തില്‍  'എന്ന് ദു:ഖാര്ത്തരായ....'എന്ന് ഫോട്ടോയ്ക്ക്  കീഴെ സ്വന്തം പേരും സ്ഥാനമാനങ്ങളും എഴുതി  നിറയ്ക്കും.  ചിലര്‍ ഫേസ് ബുക്കില്  ' സ്റ്റാറ്റസ്  അപ് ഡേറ്റി 'എത്ര ' ലൈക്‌  ' കിട്ടുന്നുണ്ടെന്ന് വീക്ഷിച്ചു കൊണ്ടിരിക്കും.  
   
         പക്ഷെ ചത്തവനും അവന്റെ ഭാര്യക്കും കുഞ്ഞുങ്ങള്‍ക്കും പോയി.ഈ വക ഷോ കൊണ്ടൊന്നും അവര്‍ക്ക് നാഴിയരിയുടെ  പ്രയോജനമില്ല. അവിടെയാണ് നാം ആഫ്രിക്കയിലെ ഘാനയെ കണ്ടു ചിലതെല്ലാം പഠിക്കേണ്ടത് .  അപ്പൊ നിങ്ങള് പറയും  അതിപ്പോ നിങ്ങള് കഞ്ഞി കുടിക്കാന്‍ വകയില്ലാണ്ട്  അങ്ങോട്ട്‌  കെട്ടിയെടുത്ത സ്നേഹമല്ലേ എന്ന് .അല്ല സുഹൃത്തേ...  
            ഇവിടെ  മരണങ്ങള്‍ വിവാഹത്തെക്കാള്‍  വലിയ ആഘോഷങ്ങളാണ്.ഒരാളുടെ മരണം നടന്നു മൂന്നാഴ്ച കഴിയുമ്പോഴാണ്   മരണാനന്തര ചടങ്ങുകള്‍ (Funeral function )നടത്തുന്നത്.അതും നല്ല ആര്‍ഭാടമായി.പന്തല് കെട്ടി അത്യാവശ്യം മുന്തിയ തരം  മദ്യവും ഗാനമേളയും മൃഷ്ടാന്നഭോജനവും വരുന്നവര്‍ക്ക് തരപ്പെടും.അതില്‍ ഞാന്‍ തെല്ലും അത്ഭുതം കൂറുന്നില്ല.എത്രയോ ക്രിസ്തീയ   മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം മദ്യം വിളമ്പിയതിനു പള്ളിക്കും പട്ടക്കാരനും മുന്‍പില്‍ സാക്ഷിയായിട്ടുണ്ട് .എന്തിനു  എത്രയോ ഹിന്ദു ഭവനങ്ങളില്‍  മരണാനന്തര  ചടങ്ങുകള്‍ക്ക് ശേഷം,പുല കഴിയുന്നതിനു മുന്പ് മദ്യം മണക്കുന്ന രാത്രികള്‍  കണ്ടിരിക്കുന്നു. പക്ഷെ അത് പോലെ, മൂട്പടമോ  ജാടയുടെ മസ്സില് പിടിത്തമോ പമ്മിയ കുശു കുശുക്കലോ  ഇല്ലാതെ നല്ല അന്തസായി മ്യൂസിക്‌ ഡീജെ കളും പോകാന്‍ നേരം സുവേനീരുകളായി,  ചത്തവന്റെ പടംഒട്ടിച്ച മഗ്ഗോ  കീചെയ്നുകളോ ടീ ഷ‍ര്‍ട്ടോ ഒക്കെ തരപ്പെടും .

              മരിച്ചവനും ജഡത്തിനും  പൊന്നും വിലയുള്ള നാടാണ് ഘാന.  
മരിക്കാന്‍ കിടക്കുമ്പോള്‍ പച്ചവെള്ളം കൊടുക്കാത്തവനും ആശുപത്രിയിലേക്ക്   തിരിഞ്ഞു നോക്കാത്തവരും പോലും മരണാനന്തര ചടങ്ങുകള്‍ക്ക് പങ്കെടുക്കും.എന്തിനധികം ചാവാന്‍ കാലത്തോ  അപകടത്തില്‍ പെട്ടോ ആശുപത്രിയിലാക്കി മുങ്ങുന്ന ബന്ധുക്കളെ  സംഘടിപ്പിക്കാന്‍ ആശുപത്രികള്‍ പോലും ആള് കാഞ്ഞു പോയി എന്ന്   പത്രങ്ങളില്‍ ഫാള്‍സ് ന്യുസ് കൊടുക്കുന്ന രാജ്യം  .ന്യൂസ്‌ കണ്ടു ചാകര മണത്ത ഏതെങ്കിലും ബന്ധു വരാതിരിക്കില്ല. അത് അപ്പനപ്പൂപ്പന്മാരായി  തുടങ്ങിവച്ച ചടങ്ങാണ്. ഈ ചടങ്ങുകള്‍ക്ക് വരുന്നവര്‍ സ്വന്തം കഴിവിനനുസരിച്ച് അത്യാവശം നല്ലൊരു തുക സംഭാവനയായി  മരിച്ചവരുടെ ആശ്രിതര്‍ക്ക് നല്‍കും.സംഭാവന ചെയ്ത ആളിന്റെ പേരും തുകയും മൈക്കിലൂടെ അനൌണ്സ് ചെയ്യും.എന്തായാലും പരേതന്റെ   കുടുംബത്തിനു കള്ളക്കണ്ണീരിനും പുകഴ്തലിനും എല്ലാം അപ്പുറം  അത്യാവശ്യം നല്ല ദമ്പടി  കിട്ടുന്ന ഒരു  ചടങ്ങാണിത്‌.                                                                                              
ചടങ്ങിനിടുന്ന ,സാരിപോലെ നീണ്ട കറുത്ത കോട്ടന്‍ വസ്ത്രം അത്യാവശ്യം വിലപിടിപ്പുള്ളതാണ്.വാങ്ങാന്‍ പാങ്ങില്ലെങ്കിലും   പേടിക്കണ്ട സംഭവം വാടകയ്ക്കും കിട്ടും.അത് ഒരു കൊഴുത്ത ബിസിനെസ്സാണ്.   
                  രുത്തന്‍ മരിച്ചാല്‍ ബന്ധുക്കളെല്ലാം ഓടിവരും.മരണാനന്തര ചടങ്ങിന്റെ ടെണ്ടര്  പിടിക്കാന്‍ .എന്റെ ഭാര്യക്കോ മക്കള്‍ക്കോ ചടങ്ങ് നടത്താനുള്ള കഴിവില്ലെന്ന് കരുതുക ചടങ്ങിന്റെ ടെണ്ടര്  ബന്ധുക്കള്‍ക്കോ അടുത്ത സുഹൃത്തുക്കള്‍ക്കോ വില്പന നടത്താവുന്നതെയുള്ളൂ. നാലായിരം ഡോളറിനോ
അയ്യായിരം  ഡോളറിനോ  കെട്ടിയവന്റെ ചാക്കാല ലേലം ചെയ്യാം.ലേലം പിടിക്കുന്നവനും പേടിക്കാനൊന്നുമില്ല.  തീനിന്റെയും കുടിയുടെയും  ചെലവുകഴിച്ചു  എന്തൊക്കെ വന്നാലും രണ്ടോ മൂന്നോ ഇരട്ടി ലാഭം കൊയ്യാം.അതുകൊണ്ടുതന്നെ ഇതിന്റെ പേരില്‍ ചില്ലറ കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.          
          ഘാനയിലെ നല്ലൊരു വിഭാഗം ജനതയും യു.കെ യിലും യു എസ്സിലുമാണ് ജോലി ചെയ്യുന്നത്.അവിടെയുള്ളവര്‍ ഇവിടെവരുമ്പോള്‍  പറഞ്ഞ് കേട്ടിട്ടുള്ളത് ,ശനിയാഴ്ചകളില്‍ അവിടെ ഫുനെരല്‍ ഫങ്ങ്ഷന്‍ ഉണ്ടെങ്കില്‍ അവര്‍  നൈറ്റ്‌ ക്ളബ്ബില്‍ പോകുന്നതിനു പകരം   അതിനെ പോകൂ എന്നാണു.ക്ളബ്ബില്‍ പോയാല്‍ നൂറു  ഡോളരെങ്കിലും കയ്യില്‍ നിന്നും ഇറങ്ങും.മരണാനന്തര ചടങ്ങിനു പോയാല്‍ അവര്‍ക്ക് അമ്പതു ഡോളര്‍ കൊടുത്താല്‍ തരക്കേടില്ലാത്ത രീതിയില്‍ തീനും കുടിയും നൃത്തവും നടക്കും.മാത്രമല്ല തന്റെ രാജ്യക്കാരുമായി ഇടപഴകാം,നാടന്‍ ഭക്ഷണം ആസ്വദിക്കാം,ഇതിനെല്ലാമുപരിയായി അപ്പനപ്പൂപ്പന്മാരായി തുടങ്ങിവെച്ച ആചാരങ്ങള്‍ പാലിച്ചുവെന്ന് സമാധാനപ്പെടുകയും ചെയ്യാം.ഇപ്പോള്‍ യു എസ്സിലും യു കെയിലുമെല്ലാം വലിയ വലിയ ഹോട്ടലുകളില്‍ ശനിയാഴ്ച രാത്രികളിലാണ്  മരണാനന്തര   ചടങ്ങുകള്‍ ആഘോഷിക്കുന്നത്.   
                  
             
  
    രണപ്പെട്ടവന്റെ തൊഴില്‍ സംബന്ധിച്ച രീതിയിലായിരിക്കും ശവപ്പെട്ടി.കൊകൊകോള വിതരണക്കാരന്‍ മരിക്കുമ്പോള്‍ കോക്ക്‌ കുപ്പി  പോലെയും  എയര്‍ക്രാഫ്റ്റ്  ഉദ്യോഗസ്തന്റെ ശവപ്പെട്ടി
എയര്‍ക്രാഫ്റ്റ്  മോഡലും ആവുമ്പോ മുനിസിപ്പാലിറ്റിക്കാരനോ തോട്ടിയോ എങ്ങനത്തെ ശവപ്പെട്ടി നിര്‍മിക്കും എന്നാലോചിച്ചു ചാടാന്‍  വരട്ടെ .ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന ആഗ്രഹവും ശവപ്പെട്ടിക്ക് തീം ആവാം റോള്‍സ് റോയ്സ്  വാങ്ങാന്‍ ആഗ്രഹിചിരുന്നവന്‍ ജീവിതത്തില്‍ വാങ്ങിയില്ലെങ്കിലും അന്ത്യ വിശ്രമം കൊള്ളുന്നത്‌ നല്ല ഒന്നാന്തരം റോള്‍സ് റോയ്സ് ശവപ്പെട്ടിയില്‍  തന്നെയാവാം. പാദരക്ഷകളോട്  ഭ്രമമുള്ളവര്‍ അന്ത്യ വിശ്രമം കൊള്ളുന്നത്‌ നല്ല ഒന്നാന്തരം ഷൂ ശവപ്പെട്ടിയിലാവും. ചിലപ്പോള്‍ മരണാനന്തര  ചടങ്ങിനു കാശ് തികയാത്തവര്‍ എട്ടും പത്തും മാസം ശവം മോര്‍ച്ചറിയില്‍ സൂക്ഷിചെന്നും വരും.  എന്നാലും ചടങ്ങ് അതിഗംഭീരമാക്കണം .

                                         


            ജീവിച്ചിരിക്കുമ്പോള്‍ സഹജീവികള്‍ക്ക്   എന്ത് മാത്രം ഉപകാരപ്പെട്ടു എന്നത് പല തര്‍ക്കങ്ങള്‍ക്കും കാരണമാകാം എന്നാലും   മരിച്ചു വിറങ്ങലിക്കുമ്പോള്‍,  മരണം ആഹ്വാനം ചെയ്യുന്ന ഫ്ലെക്സും  ബാന്ട്‌  സെറ്റും    ഫാന്‍സി ശവപ്പെട്ടി നിര്‍മാണവും  പന്തലും ഡീജെയും ഭക്ഷണവും വഴി ഒരു പാട് പേര്‍ക്ക് തൊഴില്‍ നല്‍ക്കുന്ന ഒരു ഉത്തമ പരമ്പരാഗത ചടങ്ങ് തന്നെയാണിത്  .  അതാണ് പറയുന്നത് മരിക്കുന്നെങ്കില്‍ ഘാനയില്‍ കിടന്നു മരിക്കണം എന്ന് .!!!
"മീന്‍ ചത്താല്‍ കരുവാട് (ഉണക്കല്‍ മീന്‍ )
നീ ചത്താല്‍ വെറും  കൂട് "
എന്ന് കണ്ണദാസന്‍.മരിച്ചു കഴിഞ്ഞാല്‍ വെറും കൂടായ ഈ ശരീരം പ്രദര്‍ശനത്തിനു വെച്ച് ഉറ്റവര്‍ക്കും   ഉടയവര്‍ക്കും അല്പം സന്തോഷവും സമ്പാദ്യവും  സംഘടിപ്പിക്കാന്‍ കഴിയുമെങ്കില്‍ അതിനെക്കാള്‍ വലിയ എന്ത്  കര്‍മ്മമാണുള്ളത്‌
  . 

 
           








:  ചാക്കാലയ്ക്കുപോയി ചിത്രങ്ങള്‍ എടുക്കാന്‍ ഗട്സ് ഇല്ലാത്തതുകൊണ്ട്  ചില ചിത്രങ്ങള്‍ക്ക് കട.ഗൂഗിള്‍  

T. P രാജീവൻ

 T. P രാജീവൻ വിടവാങ്ങി .. 2009 ഇൽ വായിച്ച പാലേരി മാണിക്യം മുതലുള്ള ബന്ധമേ ഞങ്ങൾ തമ്മിൽ ഉള്ളു .പാലേരി മാണിക്യം വായിക്കുമ്പോൾ യൗവന യുക്തനായ എഴ...