Showing posts with label ആത്മകഥ. Show all posts
Showing posts with label ആത്മകഥ. Show all posts

Saturday, March 23, 2024

വൈബ്

 

സാറേ.. സാറേ ...

ഉച്ചക്ക് കഴിച്ച ഒമാനി ബിരിയാണിയുടെ ആലസ്യത്തിൽ ..  കാണാനുള്ള കസ്റ്റമറുടെ ക്യാബിനിനു മുന്നിൽ ഉറക്കം തൂങ്ങി ഇരിക്കയാണ്  ഞാൻ .

സാർ ആ കുട്ടീനെ കണ്ടോ ..

അറ്റത്തു കോറിഡോറിന്റെ വലത് വശത്തായി ,മുഖം ഒന്നും കണ്ടില്ല ,ഇടത്തോട്ട് തിരിഞ്ഞു നിൽക്കുന്ന അവളുടെ കൊലുന്നനെ ഉള്ള  കൈകളും കാലും മാത്രേ കണ്ടുള്ളു..

അത്  അവളാണ് . സാർ  

 അപ്പോഴേക്കും അവന്റെ  മനസ്സ് പെരുമ്പറ മുഴക്കി തുടങ്ങി എന്ന് തോന്നി  ... സർ  കരുതുന്ന പോലെ  ലൈൻ  ഒന്നും അല്ല . പക്ഷെ ആ കുട്ടിയുമായി ബന്ധപ്പെട്ട ഒരു കാര്യം ഉണ്ട് .

ഞാനീ ആശുപത്രിൽ സ്ഥിരം   വന്നിരുന്നു .അന്ന് നാലോ  അഞ്ചോ   വട്ടം സംസാരിച്ചിട്ടുണ്ട് ,കാര്യമായിട്ടൊന്നും ഇല്ലാട്ടോ വെറും  ക്യാഷുവൽ,പ്രഫഷണൽ ടോക്ക് . .


 ഞങ്ങടെ തൃശ്ശൂര് ഭാഷേ പറഞ്ഞാൽ എന്തോരു  ഭംഗി ആയിരുന്നു.. ,"ന്തോ"  ടെ നീട്ടം ആണ് സൗന്ദര്യത്തിന്റെ അളവുകോല് എന്ന് ഞാൻ ശ്രദ്ധിച്ചു  . സൗന്ദര്യം ന്ന്  വെച്ചാൽ ഇപ്പഴത്തെ ചില്ലൻ വൈബ് ഗെഡിസ് ഉദ്ദേശിക്കണ ഹോട്ട്   മെറ്റീരിയൽ അല്ലാട്ടാ .നല്ല  ശാലീനത  ,..പിന്നെ ആ സംസാരം വാക്കുകേ ഇങ്ങനെ പെറുക്കി പെറുക്കി ഒഴുകല്ലേ ,  കൂടുതലും ഇല്ലാ കുറവും ഇല്ലാ . ഒരു ജാതി വൈബ് ,,

ഇവർക്ക് ഇടക്കിടക്ക് ഡ്യൂട്ടി മാറും ..അപ്പൊ ഒന്ന് രണ്ട് വട്ടം മിസ്സ് ആയി ..

എന്നാലും ഇവിടെ വർക്കിന് വരാൻ ഒരു മോട്ടിവേസൻ ആയില്ലേ സാറേ ...എന്നും പറഞ്ഞു അവൻ ചിരിച്ചു 

സാറേ പിന്നെ  കുറച്ചു കഴിഞ്ഞപ്പോ വീട്ടാര് എന്റെ കല്ല്യാണ ആലോചന തുടങ്ങി ..

ഒന്ന് രണ്ട് കേസില് അവര് കടും പിടിത്തായി ,ഇനി രക്ഷപെടാൻ മാർഗം ഇല്ലന്നായി ..

ഞാനിവിടെ ഒരു മാസത്തിന്റെ  എടേൽ 4  ഉം 5  ഉം തവണ വന്നു ..ആളെ മാത്രം കണ്ടില്ലാ .

പല പ്രാവശ്യം വരുമ്പോ ഒഫീഷ്യൽ കാര്യങ്ങൾക്ക് ഒക്കെ സംസാരിച്ചിട്ടുണ്ടെങ്കിലും പേരൊന്നും ചോദിച്ചിട്ടില്ല. പിന്നേം വന്നു നോക്കി ആളെ കിട്ടീല , പിന്നെ വീട്ടാരുടെ നിർബന്ധം ആയി കസർത്തായി ഇമോസണൽ അത്ത്യാചാരമായി അനാചാരമായി കുടുമ്മത്ത് ത്വയിരല്ല്യാണ്ടായി ,  സമാധാനായി  കിടന്നുറങ്ങാൻ പറ്റാത്ത സീൻ ..സീൻ  ഡാർക്ക് ആയി തുടങ്ങിയപ്പോ ഞാനിരുന്നൊന്നു ആലോചിച്ചു ..ആള് ഒരു പൊടി സുന്ദരിയാണ് എനിക്കാണെങ്കി ഹെൽമെറ്റോക്കെ സ്ഥിരം വെച്ചു തല ഒക്കെ ഏകദേശം നീറ്റായി തൊടങ്ങിയെക്കണ് , ജാതി  ഒക്കെ എന്താണേലും പ്രശ്നം ഒന്നും ഇല്ല..ഞാൻ ഒന്നൂല്ലെങ്കി  പാർട്ടി മെമ്പർ അല്ലെ .. അമ്മച്ചി തോമാശ്ലീഹാ നേരിട്ട് വന്ന് മാമോദിസ മുക്കിയ ക്ളീഷേ ഐറ്റംസ് ഇറക്കിയാലും വീട്ടില് ഇടിച്ചു നിക്കാം  ആ ധൈര്യം ഇണ്ട് . പക്ഷെ ആ കുട്ടിക്ക് അങ്ങിനെ ഒന്നും ഇല്ലെങ്കിലോ . അവസാനം വീട്ടിൽ അവരുടെ ഇഷ്ടത്തിന് യെസ് പറഞ്ഞു .കല്ല്യാണം ഒക്കെ പെട്ടെന്നായിരുന്നു .എല്ലാം കഴിഞ്ഞു ഒരു രണ്ടു മാസം കഴിഞ്ഞു ഞാനിവിടെ വന്നു ..അപ്പൊ  ദേ നിക്കുണൂ   ആ  കുട്ടി ആ സെയിം വൈബ് ചിരി ഒക്കെ ആയിട്ട് ..എനിക്ക് വന്ന കലി ..എന്റെ സാറേ ..ഞാൻ നേരെ അങ്ങട് ചെന്നിട്ട് എവിടെ ആയിരുന്നു  ഇത്ര ദൂസം ഞാൻ കുറേ ദിവസായി അന്വേഷിക്കുന്നു .ഇത്രേം പറഞ്ഞപ്പോഴേക്കും കാണാൻ ഉള്ള കസ്റ്റമർ ഫ്രീ ആയി കയറി കണ്ടോളാൻ സ്റ്റാഫ് പറഞ്ഞു..

കാൾ കാണുമ്പോൾ ഈ ശങ്കു എന്താ ഒപ്പിച്ചത് എന്നായിരുന്നു ചിന്ത, അല്ലെങ്കിൽ തന്നെ എന്തു കാൾ 10 ഇന്  10 ഫ്രീ തരുമോ എന്ന് അവര് ചോദിക്കും നമ്മൾ 10 ഇന്  5 തരാം എന്ന് പറയും ,ജീവിതം എന്ന ക്ളീഷെയുടെ  എക്സ്ക്ലൂസിവ്  നിബിഢ വനം..  ,,

കാൾ കഴിഞ്ഞു വന്നപ്പോ കോറിഡോറിന്റെ അറ്റം ശൂന്യം ..

പറഞ്ഞു വന്നു തുടരാൻ പറയാൻ ഒരു മടി ..ഇനി ഒരു കസ്റ്റമെറേ കൂടി കാണാനുണ്ട് .

അവൻ പിന്നെ ആ കസ്റ്റമറുടെ വിശേഷത്തിലേക്ക് കടന്നു ...ആർക്കറിയണം ആ കസ്റ്റമറെ  കുറിച്ച് ഹൂ വാണ്ട്സ് ടു നോ ..ടെൽ മി എബൌട്ട് ദാറ്റ് ഗേൾ ..

ദ നേഷൻ വാണ്ട്സ് ടു നൊ എന്ന് റിപ്പബ്ലിക്കൻ ഗോ സാമിയെ പോലെ അലറാൻ തോന്നി ..ബട്ട് സ്ഥിരം രീതിയിൽ ബുദ്ധിജീവി നാട്യത്തോടെ എയർ പിടിച്ചിരുന്നു .

യെസ് വി മാനേജർസ് ക്യാൻ ടൂ ദാറ്റ് ..എടുത്തോണ്ട് പോടാ നിന്റെ പൈങ്കിളി ...

കൺട്രോൾ വിടാതിരിക്കാൻ ഞാൻ മിലൻ കുന്ദേര മുതൽ അടൂർ ഗോപാല കൃഷ്ണനെ വരെ മനസ്സിൽ ധ്യാനിച്ചു ..

കോറിഡോറിലൂടെ സുന്ദരിയായ ഒരു സിസ്റ്റർ കടന്നു പോയി ..ഏകദേശം ഞങ്ങൾ രണ്ട് പേരും ഒരേ സമയം അവരെ  Xray കണ്ണുകളാൽ വിദഗ്ധമായി CT സ്കാനിനു വിദേയയാക്കി കടത്തി  വിട്ടു ..ആ ഗ്യാപ്പിൽ ആ വേളയിൽ എന്റെ സ്വതസിദ്ധമായ അക്ഷമ എന്നെ കീഴ്പ്പെടുത്തി . ഞാൻ ബിബിനോട് സങ്കോചത്തോടെ  ചോദിച്ചു.....

 പറഞ്ഞു വച്ച കാര്യം മുഴുമിപ്പിച്ചില്ലല്ലോ ...

അവൻ അവന്റെ മത്തങ്ങാ കണ്ണുകൊണ്ട് എന്റെ മുഖത്തേക്ക് കുറച്ചു നേരം നോക്കിയിരുന്നു ..

ഹാ ..അത് പിന്നെ , അവളെ കണ്ടപ്പോ സകല കൺഡ്രോളും പോയി നേരെ ചെന്ന് 

എവിടെ ആയിരുന്നു ഇത്രേം നാളും എന്ന് ചോദിച്ചു ..

ദേ പിന്നേം അവൾടെ ആ കൊല്ലണ സ്മൈല്   ..

ഞാൻ എത്ര ദിവസായി വരണു ...

അയ്യോ  കഴിഞ്ഞ രണ്ട് മാസം പാലക്കാട് ബ്രാഞ്ചിലായിരുന്നു ഡ്യൂട്ടി  ..എന്തയ്  അന്വേഷിച്ചത് ..

എന്റെ കല്യാണം ആയിരുന്നു കഴിഞ്ഞ മാസം 20 ഇന് ..എല്ലാം പെട്ടെന്നായിരുന്നു ..

അതെയോ കൺഗ്രാറ്സ് ..

അതല്ല എനിയ്ക്കിയാളെ ഭയങ്കര ഇഷ്ടായിരുന്നു ..ഞാനൊരുപാട് പ്രാവശ്യം അത് പറയാൻ വേണ്ടി അന്വേഷിച്ചു .. ചില സമയത് ധൈര്യം .. കാറ്റ് പിടിച്ച കാട്ട് തീ പോലെ ആണ്  വരുവാ... എവിടുന്നാ വരണത് എന്നറിയില്ല ..

ആ കുട്ടി കുറച്ചു  നേരം എന്റെ കണ്ണിലേക്ക് നോക്കി ..

പിന്നെ ചിരിച്ചു ..വെറുതെ പറയല്ലേ  ,,,എന്നോട് അങ്ങിനെ ഒന്നും പറഞ്ഞിട്ടില്ലല്ലോ ...

എന്നിട്ടിപ്പോ കല്യാണം ഒക്കെ കഴിഞ്ഞിട്ട് വന്ന് ഇത് ഇപ്പൊ എന്തിനാ എന്നോട് പറഞ്ഞെ ..

ആ കുട്ടി അത് കളിയായിട്ടെടുത്തോ ..എന്തോ  അറിയില്ല  ..... 

കാര്യം അവിടെ കഴിഞ്ഞെങ്കിലും പിന്നെ ഞാനിവിടെ വരുമ്പോ ബാക്കി സിസ്റ്റർമാർക്കൊക്കെ എന്നെ കാണുമ്പോ ഒരു ചിരിയും കുശു കുശുപ്പും ...അവള് എല്ലാരോടും പറഞ്ഞോ എന്നൊരു സംശയം .എന്തായാലും പിന്നെ കുറേ കാലത്തേക്ക് ഞാൻ ഇവിടേക്ക് വന്നില്ല .

കുറേ കഴിഞ്ഞപ്പോ വീണ്ടും വന്നു തുടങ്ങി ..ജീവിതല്ലേ വലുത് .

ആളെ കണ്ടാൽ സംസാരിക്കും ചിരിക്കും ഒക്കെ ചെയ്യും .

ആള് അതൊരു തമാശ ആയിട്ടേ എടുത്തിട്ടുള്ളൂന്നാ തോന്നണേ ..ആർക്കാ അറിയാ ..

വീണ്ടും എന്റെ സ്ഥിരം അക്ഷമ കെട്ടഴിഞ്ഞു ...എന്നിട്ട്  ആ കുട്ടീടെ കല്യാണം കഴിഞ്ഞോ .

.ദേ കഴിഞ്ഞ വര്ഷം മാര്ച്ചില് ...

ഒരു ഒപ്റ്റോമെട്രിസ്റ്റാ കെട്ടിയേ ...ഒരു മണ കുണാഞ്ചൻ ..

വര്ഷം ഒന്നു കഴിഞ്ഞില്ലേ ഇത് വരേ കുട്ടിയോളോന്നും ആയിട്ടില്ല ....

അവന്റെ  മുഖത്തു എന്തോരാശ്വാസം .. അല്ലെങ്കിലും കിട്ടാത്ത പെണ്ണിന്റെ ഭർത്താക്കന്മാരെല്ലാം കാമുകന്മാർക്ക് മണകുണാഞ്ചൻ മാരാണെന്ന നഗ്ന സത്യം ഞാൻ തിരിച്ചറിഞ്ഞു .

മറ്റാരുടെയോ ചിന്തയിലെ വെറും മണകുണാഞ്ചൻ ആണ് ഞാൻ എന്നോർത്ത് ഒരു വിഡ്ഢിച്ചിരി  എന്നിൽ നിറഞ്ഞു നിന്നു ..

കാൾ കഴിഞ്ഞു ഞങ്ങൾ പുറത്തേക്ക് ഇറങ്ങി ..ബിബിന്റെ കണ്ണുകൾ ഇടനാഴികൾ പരതുന്നത് എനിക്കറിയാം .

മുറ്റത്തേക്ക് ഇറങ്ങി നടക്കുമ്പോ പിറകിൽ നിന്നും ഒരു വിളി വന്നു ..ബിബിനേട്ടാ ..പോവയോ വർക്ക് കഴിഞ്ഞോ ..

ഞാൻ കുട്ടിയുടെ മുഖത്തേക്ക് നോക്കി ..ബിബിൻ പറഞ്ഞ പോലെ തന്നെ ..

തൃശൂർ എത്തീട്ട് ഒന്ന് രണ്ട് പേരെ കാണാൻ ഉണ്ട് ..ഇയാടെ ഡ്യൂട്ടി കഴിഞ്ഞോ ...

ആ ഇന്ന് 7 മണീടെ   ആയിരുന്നു  

പിന്നെയും ഒന്നോ രണ്ടോ കുശലം ...

ഞാൻ അവിടെ നിൽക്കാതെ വണ്ടി നിർത്തിയ ഇടത്തേക്ക് നടന്നു .,,,

കാറിനടുത്ത് എത്തി തിരിഞ്ഞപ്പോൾ ഇടത്തോട്ട് നടന്നു പോകുന്ന ആ കുട്ടിയെ ശ്രദ്ധിച്ചു .

പിന്നെ എന്റെ നേർക്കു നടന്നു വരുന്ന ബിബിൻ ,അവന്റെ .മുഖത്തു കൊച്ചു കുഞ്ഞുങ്ങൾ തോറ്റു പോകുന്ന നറു പുഞ്ചിരി ..ഞാൻ സൂക്ഷിച്ചു നോക്കിയപ്പോൾ...തന്നിൽ നിന്നിറങ്ങിപ്പോയ ആത്മാവിനെ തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് അവൻ ...

അടുത്ത് വന്നപ്പോൾ മനോഹരമായി ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു 

സാറേ... ഇങ്ങനൊന്നും ആയിരുന്നില്ലാട്ടോ ...എന്തോ ...രു ..ഭംഗി ആയിരുന്നു എന്നറിയോ ...

എന്തോ ...ടെ  നീളം പഴയതിനേക്കാൾ ഇരട്ടി ..

മലകളിൽ ഇരുട്ട് മൂടി തുടങ്ങിയിരിക്കുന്നു ..ബൈക്കിൽ ഞങ്ങൾ ചുരം ഇറങ്ങുകയാണ് ...വായ കൂട്ടി വെക്കാത്ത ബിബിൻ ഒരു മണിക്കൂറിനു മേൽ നിശബ്ദൻ ....നെൽക്കതിർ മണമുള്ള പാലക്കാടൻ കാറ്റ് ഞങ്ങളെ ചുറ്റി  പറക്കുന്നു....അവനെ അവന്റെ ലോകത്തിൽ നിന്നും ഒരു മുരടനക്കം കൊണ്ട് പോലും വിളിച്ചുണർത്താൻ ഞാൻ ആഗ്രഹിച്ചില്ല . പരിമളം പോലെ പ്രണയം കഴുത്തോളം  തിങ്ങി വിങ്ങി മുറ്റിയ അവന്റെ ലോകത്തേ ഹനിക്കാൻ എനിക്കെന്തധികാരം .  

Saturday, February 26, 2022

പോരാട്ടം

 



സ്ട്രഗിൾ ഇന്റെ മലയാളം 

എന്തുവാ മക്കളെ 

പോരാട്ടം ,,പോരാട്ടം.. 

 തീരെ പോരാ,,ലോ   

കൊങ്ങക്ക് പിടിക്കുമ്പോ 

വരണ ഗിൾ..ഗിൾ ഇല്ല 

സ്ട്രഗിൾ മതി 

അപ്പൊ സ്ട്രഗിൾ ഗിൾ..ഗിൾ...


Tuesday, December 2, 2014

ഡെഡ് ബോഡി വൈറ്റ്

ചെന്നയിൽ ഒരിടത്ത് ഇരുപതു രൂപയ്ക്കു നല്ല വെള്ള ഷർട്ട് കിട്ടുമായിരുന്നു.ഞാനും രണ്ടെണ്ണം വാങ്ങി ഇന്റെര്വ്യുവിനു
പോവുമ്പോൾ അതിന്റെ കൂടെ ടൈ കെട്ടും. നല്ലോന്നാംതരം
ക്വാളിറ്റി .പിന്നീടു ഒരു തമിളിയൻ സുഹൃത്തിനോട് ചോദിച്ചു
എങ്ങിനെ ഇത്ര  നല്ല ഷർട്ട് ഇരുപത് രൂപയ്ക്ക് വിൽക്കാൻ കഴിയും.
അവൻ പറഞ്ഞത് മിക്കവാറും ശവങ്ങളെ നല്ല വെള്ള ഷർട്ടും മുണ്ടും ഉടുപ്പിച്ചാണ് ചുടുകാട്ടിൽ കൊണ്ട് പോകുന്നത് അത് ഉടായിപ്പിൽ ചിതയിൽ വയ്ക്കും മുൻപ് അവിടുത്തെ പണിക്കാര് ഊരിയെടുത്തു വില്ക്കുന്നതാണെന്ന് .സത്യമോ മിഥ്യയോ പക്ഷെ പിന്നീട് ആ ഷർട്ട് ഇടുന്ന ദിവസം ഞാൻ പറയുമായിരുന്നു ഇന്ന് "ഡെഡ് ബോഡി വൈറ്റ് " ധരിക്കാമെന്ന്.

Monday, March 5, 2012

കേരളത്തില്‍ എത്ര റെപ്പായിമാര്‍



കദേശം നാലര വര്‍ഷത്തോളം ഞാനൊരു മെഡിക്കല്‍ റെപ്പായിരുന്നു.അതിനുശേഷമാണ് ഓന്ത് മൂത്ത് ഉടുമ്പാകുന്നതുപോലെ 'ഡാമേജരും', 'റീജ്യണല്‍ ഡാമേജരും'ഒക്കെ ആവുന്നത്.ആദ്യ പോസ്റ്റിങ്ങ്‌ കൊല്ലത്ത്. അവിടെ വിക്ടോറിയാ ഗവൺമെന്റ്റ് ആശുപത്രിയില്‍ പുത്തന്‍ ലെതര്‍ മണക്കുന്ന മെഡിക്കല്‍ ബാഗില്‍ സാമ്പിളുകള്‍ അടുക്കിക്കൊണ്ടിരുന്ന എന്റെ അരുകില്‍ വന്ന് ഒരു അമ്മച്ചി ചോദിച്ചു,'പിള്ളേ നേരം സന്ധ്യയായല്ല് ,ഇത് വരെ ഒരു മരുന്നും വിറ്റില്ലേ?'അതിലെ നര്‍മ്മം ഓര്‍ത്തു ചിരിയും അവരുടെ കണ്ണിലെ കനിവിന്റെ നനവോര്‍ത്ത് നൊമ്പരവും അനുഭവിച്ചു, പിറവി സിനിമയില്‍ പ്രേംജി ചിരിച്ചപോലെ പകുതി ഹാസ്യവും മറുപകുതി ശോകവും പകര്‍ത്തി ചിരിച്ചുനിന്നതെ ഓര്‍മ്മയുള്ളൂ.അന്നും ഇന്നും പൊതുവേ ജനത്തിനു മെഡിക്കല്‍ റെപ്പിന്റെ ജോലിയെക്കുറിച്ച് ഇതിലതികം വിജ്ഞാനം വന്നിട്ടുണ്ടെന്ന് അത്ര ഉറപ്പില്ല.ഇന്നും മിക്കവര്‍ക്കും അറിയുന്ന ഒരു മരുന്ന് കമ്പനി " ഗ്ളാസ്കോ " ആവാനേ തരമുള്ളൂ.

കൊല്ലത്തൊക്കെ പറയണത് 'എടേ നീയും റപ്പായിയായോടെയ്?ഡേയ് ഇപ്പം ചുമ്മാ ഒരു കല്ലെടുത്തെറിഞ്ഞാല്‍ കൊള്ളണത് , റപ്പിനാണ് ',എന്നൊക്കെ എന്തെല്ലാം തമാശകള്‍ .പൊതുവില്‍ റപ്പായികള്‍ക്ക് തൊഴില്‍ നിലവാരം കുറവാണ്.അതിനു വളം വയ്ക്കാന്‍ മലയാളത്തില്‍ കുറെ സിനിമകുളും വന്നു.'അയലത്തെ അദ്ദേഹം','കൌതുക വാര്‍ത്തകള്‍ ','ധനം','പ്രശ്നം ഗുരുതരം'...മിക്കവാറും എല്ലാ ചിത്രങ്ങളിലും മെഡിക്കല്‍ റെപ്പ് വെറും ഊള.മദ്യപാനി,നഴ്സുമാരെ കറക്കുന്നവന്‍ ,വാചകമടിവീരന്‍ ,ഉളുപ്പില്ലാത്ത്തവന്‍ .....! എന്തൊക്കെയാണെങ്കിലും അല്പമെങ്കിലും ഈ തൊഴിലിനോട് ആത്മാര്‍ഥമായ സമീപനം കാണിച്ച ചിത്രം ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത'പ്രശ്നം ഗുരുതരം'ആണ്.അത്യാവശ്യം കാര്യ ഗൌരവത്തോടെ ഈ തൊഴില്‍ ചെയ്യുന്നവരോട് ചര്‍ച്ചചെയ്തായിരിക്കും മേനോന്‍ ഈ ചിത്രം എടുത്തത്. അപ്പൊ മേനന് ഇമ്മട വക ഒരു "റോയല്‍ സല്യൂട്ട്".    

കൊല്ലം കടപ്പാക്കടയിലെ ലോഡ്ജില്‍ താമസിച്ചിരുന്ന കാലത്ത് അവിടെ സഹായിയായുണ്ടായിരുന്ന മുരുകന്‍ സാമ്പിള്‍ മരുന്ന് വരുമ്പോള്‍ ഓരോന്നെടുത്തു വയ്കുംമ്പോഴും    അതിന്റെ ഉപയോഗങ്ങള്‍ ചോദിച്ചു മനസ്സിലാക്കും.വയറു വേദനയുടെ മരുന്നാണെന്ന് പറഞ്ഞാല്‍ അഞ്ചു മിനിട്ട് കഴിയുമ്പോഴേക്കും വാതിലില്‍ മുട്ട് കേള്‍ക്കാം.'അണ്ണോ വയറു വേദനിക്കണ്,ആ മരുന്ന് താ അണ്ണോ'.പിന്നീട് മിക്കവാറും മരുന്നുകള്‍ വന്നിറങ്ങുമ്പോള്‍ ഗര്‍ഭിണികള്‍ക്കുള്ളതാണ് എന്ന് പറഞ്ഞാണ് ,അവന്റെ ഈ എക്സസീവ് ഡ്രഗ്ഗ് ഇന്‍ടേക്ക് ഫോബിയാക്ക്‌ ഞങ്ങള്‍ തടയിട്ടിരുന്നത് .റെപ്പിന്റെ കയ്യിലെ മരുന്നുകള്‍ക്ക് വീര്യം കൂടുമെന്നാണ് പറയപ്പെടുന്നത്‌.മരുന്ന് കഴിച്ചു ഗര്‍ഭണനാകെണ്ടെന്നു കരുതിയാവണം അവന്‍ അവിടെ അധികം ചുറ്റിക്കറങ്ങാറില്ല.(ഈ ഐഡിയക്ക് കടപ്പാടും ഒരു ഡോക്ടര്‍ക്കാണ് പുള്ളി മെഡിസിനു പഠിക്കുമ്പോള്‍ അതാതു കാലത്ത് പഠിക്കുന്ന രോഗ ലക്ഷണങ്ങള്‍ തനിക്കുള്ളതായി തോന്നുമായിരുന്നു പോലും ആകെ ഒരു ആശ്വാസം പ്രേഗ്നന്‍സിയെ കുറിച്ച് പഠിപ്പിക്കുമ്പോഴായിരുന്നു) .
    
കാര്യങ്ങളെന്തൊക്കെയായാലും മനേജര്‍ ആയപ്പോഴാണ് ഒരുകാര്യം തീര്‍ത്തും ബോധ്യപ്പെട്ടത് :-ഭൂമിമലയാളത്തില്‍ റെപ്പാകാന്‍ ആളെ കിട്ടുക എളുപ്പമല്ല!!നാട്ടില്‍ തൊഴില്‍ കിട്ടാത്തതുകൊണ്ടാണ് ഗള്‍ഫിലേക്ക് പോയത് എന്നൊക്കെ പറയുന്നവരോട് കലശലായ വിരോധം തോന്നിയതും ആ കാലത്താണ്.എത്രയെത്ര കോളേജുകള്‍ കയറിയിറങ്ങി...ഡിഗ്രി കഴിഞ്ഞ കുട്ടികളുടെ നമ്പരും അഡ്രസ്സുമെല്ലാം വാങ്ങി,റെപ്പവുന്നോ എന്ന് ചോദിച്ചാല്‍ അവന്റെ പുഞ്ഞം..എങ്കിലും അങ്ങനെ പുഞ്ഞം കാണിച്ച എത്രയോ പേരെ, പിന്നീട് ഈ ജോലിയുടെ ഗുണങ്ങള്‍ മനസ്സിലാക്കി പല കമ്പനികളിലും വലിയ നിലകളില്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.എങ്കിലും സ്വന്തം പെങ്ങള്‍ക്ക് വിവാഹാലോചനയുമായി വരുന്നത് റെപ്പാണെങ്കില്‍ ആരും ഒന്ന് മടിക്കും.വെറും ഗ്രാജ്വേറ്റിനും ഇരുപതിനായിരം രൂപ വരെ സ്ടാര്‍ട്ടിംഗ് സാലറി കിട്ടുന്ന ചുരുക്കം ചില ജോലികളില്‍ ഒന്നാണിത്.അല്പം തന്റേടവും ചലഞ്ചിങ്ങായ ടാര്‍ഗെറ്റുകള്‍ ഏറ്റെടുക്കാനുള്ള അഭിവാഞ്ജയും ഉണ്ടെങ്കില്‍ ആര്‍ക്കും ഇതിലേക്കിറങ്ങാം.

റഞ്ഞു പറഞ്ഞു ഇതൊരു റപ്പായി പുരാണം ആയി മാറിയെങ്കിലും റപ്പായിരുന്നപ്പോഴത്തെ ഒന്ന് രണ്ടനുഭവങ്ങള്‍ കൂടി വിവരിക്കണമെന്നുണ്ട്. 

തൊണ്ണൂറുകളുടെ അവസാനത്തില്‍ ഞാന്‍ ജോലിചെയ്തിരുന്നത് ഒരു വമ്പന്‍ മള്‍ട്ടി നാഷണല്‍ ഔഷധ കമ്പനിയിലായിരുന്നു.ഈ കാലയളവില്‍ മാർക്കറ്റിൽ ഹെപ്പറൈറ്റിസ് ബി വാക്സിൻ ലഭ്യമായിരുന്നെങ്കിലും സാധാരണ ജനങ്ങൾ ഈ രോഗത്തെക്കുറിച്ചോ വാക്സിനെകുറിച്ചോ ബോധവാന്മാരായിരുന്നില്ല.വര്‍ഷങ്ങളോളം നീണ്ടു നിന്ന പൊതു വിജ്ഞാന പരിപാടികളിലൂടെ ജനം ഈ വാക്സിനെ കുറിച്ചും സ്വന്തം കുഞ്ഞുങ്ങള്‍ക്കും തങ്ങള്‍ക്കും വാക്സിനെടുക്കുന്നതിന്റെ ഗുണഗണങ്ങളെ കുറിച്ചും അറിഞ്ഞുവരുന്ന കാലം.പക്ഷെ ഈ കാലഘട്ടത്തില്‍ തന്നെ ചില ഇന്ത്യന്‍ കമ്പനികള്‍ ഈ വാക്സിന്‍ ഉത്പാദിപ്പിക്കുകയും മാര്‍ക്കറ്റ് ചെയ്യുകയും ചെയ്തു തുടങ്ങിയിരുന്നു.എന്നാല്‍ ആശുപത്രികളിലും ഡോക്ടര്‍മാരുടെ മനസ്സിലും കയറിക്കൂടാന്‍ താമസിക്കുന്നതിനാല്‍ മരുന്ന് വില്പനയ്ക്ക് മറ്റൊരു കളം കൂടി ആരംഭിക്കപ്പെട്ടു.അന്ന് ഐ എ പിയുടെ ഗയ്ട്ലൈന്‍സിലോ സര്‍ക്കാര്‍ കമ്പത്സറി വാക്സിനേഷന്‍ പ്രോഗ്രാമുകളിലോ ഹെപ്പറ്റൈറ്റിസ് ബി ഉള്‍പ്പെടുത്തപ്പെട്ടിരുന്നില്ല.അതുകൊണ്ടുതന്നെ ജനങ്ങളെ നേരിട്ട് ഈ രോഗത്തെ കുറിച്ച് പ്രബുദ്ധരാക്കുന്നതിനും അതിനുള്ള കുത്തിവയ്പ്പുകള്‍ നല്‍കുന്നതിനും വന്‍ ക്യാമ്പുകള്‍ രൂപപ്പെടുകയും ചെയ്തു. 

രു ഭംഗിവാക്കിന് മെഡിക്കല്‍ റെപ്പുകള്‍ കമ്പനികളുടെ അംബാസിഡർമാരാണെന്ന് പറയുകയും കോള്‍മയിര്‍ കൊള്ളിക്കുകയും ഒക്കെ ചെയ്യുമെങ്കിലും യഥാതഥയില്‍ ടാര്‍ഗറ്റ് അച്ചീവ്‌ ചെയ്യുക എന്നത് തന്നെയാണ് സെയില്‍സ്മാന്‍ കാറ്റഗറിയില്‍ വരുന്ന ഇവരുടെ ഉത്തരവാദിത്വം.ഡെമോക്ളിസ്സിന്റെ വാളുപോലെ തലക്കുമുകളില്‍ തൂങ്ങിക്കിടക്കുന്ന ടാര്‍ഗെട്റ്റ് ഷീറ്റുകളില്‍ നിന്നുള്ള മോചനത്തിന് വേണ്ടിയാണ് അവര്‍ അലക്കിത്തെച്ച്ച്ച ഷര്‍ട്ടുമിട്ട് ടൈയുംകെട്ടി തേരാപാരാ അലയുന്നത്.ഇത്തരം ക്യാമ്പുകള്‍ ഒന്നുരണ്ടെണ്ണം എന്റെ ഏരിയയിലും എതിര്‍ കമ്പനികള്‍ നടത്തിയപ്പോള്‍ ഇതൊരു കലക്കന്‍ ഐഡിയയാണല്ലോ എന്നെനിക്കും തോന്നി.ഒരു മാസത്തെ ടാര്‍ഗെട്റ്റ് ഒറ്റയടിക്ക് എത്തിക്കാം. അതായത് അത്രയും തെണ്ടലും   ടെന്‍ഷനും കുറയ്ക്കാം
സാധാരണ പൌരസമിതികളാണ് ക്യാമ്പുകള്‍ നടത്തുന്നത്.എഴുപതു രൂപയ്ക്കും നൂറു രൂപയ്ക്കുമെല്ലാം വാക്സിന്‍ നല്‍കിയിരുന്നു.ഇതിലോരല്പം പണം,നടത്തുന്ന സമിതിക്ക് കിട്ടുമെന്ന് മാത്രമല്ല നാട്ടിലൊരു ക്യാമ്പ്‌ നടത്തിയെന്ന ഖ്യാതിയും അല്പസ്വല്പം ആളാവലും എല്ലാം നടക്കും.ഇങ്ങനെയുള്ള അവസരത്തില്‍ ഞാനും ഈ ആകര്‍ഷണത്തില്‍ വീഴുകയും ഒന്നുരണ്ടു ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്തു.സാധാരണ ഗതിയില്‍ ടാര്‍ഗറ്റ് ഷീറ്റ് തരുന്നത് വരെ,'വീ ഹാവ് റ്റു ഡൂ ഇറ്റ്'എന്ന് പറയുകയും ടാര്‍ഗറ്റ് ഏക്‌സപ്റ്റ് ചെയ്തു കഴിഞ്ഞാല്‍ 'ഐ ഡോൺട് നോ ഹൗ ..ബട്ട്‌ യൂ ഹാവ് ററു ഡൂ ഇറ്റെന്നും'പറയുന്ന വര്‍ഗ്ഗമാണ് മാനേജര്‍മാര്‍.എന്നാല്‍ ഉള്ളത് പറയണമല്ലോ എന്റെ മാനേജര്‍ തീര്‍ത്തും മാന്യനായിരുന്നു.ഇത്തരം ക്യാമ്പുകള്‍ വളരെ സൂക്ഷിച്ചും കണ്ടുമൊക്കെയേ ചെയ്യാവൂ എന്നും ലയന്‍സ്, റോട്ടറി എന്നീ സംഘടനകള്‍ നടത്തുന്ന ക്യാമ്പുകള്‍ക്ക് മുൻഗണന കൊടുക്കണമെന്നും അദ്ദേഹം എന്നും ഉപദേശിച്ചിരുന്നു.എന്നാല്‍ ചെറുപ്പത്തിന്റെ തിളപ്പിലും ആവേശത്തിലും കോമ്പറ്റിറ്റിവ് കമ്പനികള്‍ നടത്തുന്നതിനേക്കാള്‍ കൂടുതല്‍ ക്യാമ്പുകള്‍ ചെയ്യണമെന്ന വാശിയിലും ഞാന്‍ പല ക്യാമ്പുകളും നടത്തി.അങ്ങനെ ഇരിക്കുന്നതിനിടക്ക്,എനിക്ക് നല്ല പരിചയമുള്ള ഒരു ഫാര്‍മസിസ്റ്റ് അവരുടെ നാട്ടില്‍ ഒരു മഞ്ഞപ്പിത്തം കുത്തിവയ്പ് ക്യാമ്പ്‌ നടത്താന്‍ എന്നെ സമീപിച്ചു.അപ്പോഴേക്കും എനിക്ക് ഇതെല്ലം നടത്തി നല്ല പരിചയമായിരുന്നു.മാത്രമല്ല തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രസിദ്ധരായ ചില ഡോക്ടര്‍മാരുടെ പ്രോത്സാഹനവുമുണ്ടായിരുന്നു.ക്യാമ്പ് നടത്തുന്നിടത്തേക്ക്  ചില ഡോക്ടര്‍മാരെയും നഴ്സുമാരെയും സംഘടിപ്പിച്ചു തന്ന്‌ അവര്‍ സഹായിച്ചിരുന്നു. 

പറഞ്ഞസ്ഥലം തിരുവനന്തപുരതതുനിന്ന് ഏകദേശം അൻപത്തഞ്ചു കിലോമീറ്റർ ദൂരെ ഒരു തീരദേശത്താണ്,വലിയതുറ.'*സ്ഥലം അത്ര മെച്ചമല്ല ശ്രദ്ധി്ക്കണം എന്ന മാനേജറുടെ വാക്കുകൾ ഞാനത്രയ്ക്ക് കാര്യമായെടുത്തില്ല.അന്നേ ദിവസം,സ്ഥിരം വരാറുള്ള പ്രഗദ്ഭനായ ഡോക്ടർക്ക് വരാൻ കഴിഞ്ഞില്ല,പകരക്കാരനായി ഹൗസ്സർജൻസി ചെയ്യുന്ന ഒരു എംബിബിഎസ്സ് ഡോക്ടറെയാണ് ലഭിച്ചത്.ചെറുപ്പക്കാരനായ ആ ഡോക്ടറും ഞാനും വളരെ ജോളിയായി അവിടെ എത്തുകയും നഴ്സുമാരും സന്നാഹങ്ങളും മറ്റു തയ്യാറെടുപ്പുകളും എല്ലാം വേണ്ടവിധമല്ലേ എന്ന് പരിശോധിക്കുകയും ചെയ്തു.അവിടുത്തെ ഒരു സ്കൂളിൽ വച്ചാണ് ക്യാമ്പ്.ആളുകൾക്ക് പണമടയ്ക്കാനുള്ള കൗണ്ടറും കുത്തിവയ്പെടുക്കാൻ മറ്റൊരു മുറിയും എല്ലാം സജ്ജമാക്കിക്കഴിഞ്ഞു.അംഗങ്ങൾക്കു വേണ്ട ഉച്ചഭക്ഷണവും മററും ഓർഡർ ചെയ്തു.രാവിലെമുതൽ അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു. 

രാള്‍ക്ക് ഇത്രരൂപയെന്ന കണക്കില്‍ ഒരു പ്രത്യേക സംഖ്യ സംഘടനയ്ക്കാണ്.അതുകൊണ്ടുതന്നെ നീണ്ട ക്യൂ കണ്ട് സംഘാടകര്‍ വലിയ സന്തോഷത്തിലായിരുന്നു.കൂടാതെ മള്‍ട്ടി     ഡോസില്‍ നിന്ന് വാക്സിനെടുക്കുമ്പോള്‍ ചിലപ്പോള്‍ ഒരു ബോട്ടിലില്‍ നിന്നും കൂടുതല്‍ പേര്‍ക്ക് കൊടുക്കാം,ആ ലാഭവും സംഘടനയ്ക്കെടുക്കം.നോട്ടീസ് വിതരണം നടത്തിയതിന്റെയും അനൌന്‍സ്മെന്റ് നടത്തിയതിന്റെയും എല്ലാം ഫലം കാണുന്നതില്‍ അവര്‍ പരസ്പരം അഭിനന്ദിച്ചു.

വാക്സിന്‍ കൊടുത്തുകൊണ്ടിരുന്ന മുറിയിലിരിക്കുകയായിരുന്നു ഞാന്‍ .പെട്ടെന്ന് പുറത്തുനിന്നു കുറച്ചു ബഹളം കേട്ടു.നീണ്ട ക്യൂവില്‍ നില്‍ക്കുമ്പോള്‍ ആളുകള്‍ തമ്മില്‍ പ്രശ്നം ഉണ്ടാവുന്നത് സര്‍വ്വസാധാരണയാണ്.അതുകൊണ്ട് തന്നെ കാര്യമാക്കിയില്ല.എന്നാല്‍ ബഹളം കൂടുന്നത് കണ്ട് പുറത്തിറങ്ങിയ ഞാന്‍ കാണുന്നത് ഡോക്ടര്‍ അജിത്തിനെ കോളറില്‍ പിടിച്ചു തള്ളുന്നതും ജനക്കൂട്ടം നാലുഭാഗത്ത്‌ നിന്നും ഇടിക്കാന്‍ വരുന്നതും!ശബ്ദങ്ങള്‍ക്കും ആരവങ്ങള്‍ക്കും ഇടയില്‍ നിന്നും ഇത്രയും മനസ്സിലായി:-വാക്സിന്‍ എടുത്ത ഒരുകുഞ്ഞിനു കണ്ണ് കാണുന്നില്ല?ഓടി കോലായിലെത്തിയ ഞാന്‍ കാണുന്നത് മൂന്നരവയസ്സുള്ള ഒരാങ്കുട്ടി!!,തിരക്കിനും ബഹളത്തിനുമിടയില്‍ നിന്നും പറിഞ്ഞു വന്ന്‌ ഡോക്ടര്‍ അവനെ പരിശോദിക്കുകയും തന്റെ പേന അവനു മുന്നില്‍ വയ്ക്കുകയും ചെയ്തു.ആ കുഞ്ഞു നിലത്തിരുന്നു പേന തപ്പുന്നത് കണ്ടതേ എനിക്കോര്‍മ്മയുള്ളൂ,കണ്ണില്‍ ഇരുട്ട് കയറുന്നത് പോലുള്ള ഒരു തോന്നലുണ്ടായതും ഒരുപാട് കരങ്ങള്‍ എന്നെ ഉയര്‍ത്തിയെടുത്തതും ഒരുമിച്ചായിരുന്നു.നീയിനി ഇവിടെനിന്നു പോവില്ലെട എന്ന ആക്രോശത്തോടൊപ്പം ഒരു പഴം തുണി കേട്ട് പോലെ എന്നെ ഒരു ക്ളാസ്സ് റൂമില്‍ എറിഞ്ഞു കതകടച്ച്ചു.
ഡോക്ടറെ മര്‍ദ്ദിക്കുന്നതിന്റെയും കുട്ടിയുടെ മാതാപിതാക്കള്‍ ഉറക്കെ കരയുന്നതിന്റെയും ശബ്ദം അകത്ത്കേള്‍ക്കാം.സത്യത്തില്‍ ഞാന്‍ അന്തസ്തബ്ദനായി,(കട. ഷാജികുമാര്‍) ) സ്ഥലകാല ബോധം വീണ്ടെടുക്കാന്‍ പോലും സമയമെടുത്തു.ഞാനും കൂടി ഉള്‍പ്പെട്ടു നടത്തുന്ന ഒരു ക്യാമ്പില്‍ ഒരു കൊച്ചുകുഞ്ഞിന്റെ കാഴ്ച്ചനഷ്ടപ്പെടുന്നതിലുള്ള മനോവ്യാദി സിരകളെ തെനീച്ചക്കൂടിളകിയപോലെ ആക്രമിച്ചുകൊണ്ടിരുന്നു.ഇടയ്ക്കിടെ ഒരു ജനാല തുറന്ന് ഇരുട്ടില്‍ പമ്മിയിരിക്കുന്ന എന്റെ നേരെ നികൃഷ്ട വാക്കുകളുടെ കൂരമ്പുതിര്‍ത്തു.ഇരുട്ടില്‍ കൂനിക്കൂടിയിരുന്ന എനിക്കല്‍പ്പം ആശ്വാസം ഓടുപൊട്ടിയ മേല്ക്കൂരയില്‍നിന്നും ഉതിരുന്ന വെളിച്ചത്തിന്റെ വെള്ളി ദണ്ടുകള്‍ മാത്രം .അതും നോക്കി നിമിഷങ്ങള്‍ എണ്ണി.ജനാല തുറന്നുള്ള തെറിവിളികളില്‍ നിന്നും ഒന്ന് രണ്ടു കാര്യങ്ങള്‍ മനസ്സിലായി,ഒന്ന് ഡോക്ടര്‍ ഒരു കാറ് വിളിച്ചു ആ കുഞ്ഞിനേയും കൊണ്ട് മെഡിക്കല്‍ കോളേജിലേക്ക് പുറപ്പെട്ടിട്ടുണ്ട്.രണ്ട്‌ ഇക്കാര്യം അറിഞ്ഞതിനുശേഷം പല രക്ഷിതാക്കളും തങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും കണ്ണ് കാണുന്നില്ലെന്ന് പറഞ്ഞു വന്ന്‌ തുടങ്ങിയിരിക്കുന്നു.സാധാരണ ഗതിയില്‍ വാക്സിന്‍ എടുക്കുമ്പോള്‍ അനാഫിലാറ്റിക്ക്  റിയാക്ഷന്‍  അതായത് ആന്റിജെന്‍  ആന്റിബോഡി റിയാക്ഷന്‍ ഉണ്ടാവുകയും ചിലര്‍ ബോധം കേട്ടു വീഴുകയും തളരുകയും ചെയ്യാം.അത് സ്വാഭാവികം.എന്തെന്നാല്‍ വാക്സിനില്‍ അടങ്ങിയിരിക്കുന്നത് വൈറസ്സിൻറെ നിർജ്ജീവമാക്കിയ ഒരു ഭാഗമാണ്.അതുകൊണ്ടുതന്നെ പണ്ട് കേട്ടിട്ടുള്ളതുപോലെ പോളിയോ എടുത്തവര്‍ക്ക് പോളിയോ വരുന്നു എന്നത് പോലെ ഒരു മില്ല്യണിൽ ഒരാള്‍ക്ക്‌ ചിലപ്പോള്‍ വിപരീത ഫലങ്ങള്‍ ഉണ്ടാകാം.അത് ട്രെയിനിംഗ് സമയത്ത് ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്.അങ്ങിനെ സംഭവ്യതയുടെയും അസംഭവ്യതയുടെയും നിരാശയുടെയും പ്രകാശത്തിന്റെയും നിരവധി തുരുത്തുകള്‍ മനസ്സില്‍ നിറഞ്ഞു . ഈ കുഞ്ഞു ആ മില്ല്യണിൽ ഒരാളാവരുതെ എന്ന് മാത്രമാണ് പ്രാര്‍ത്ഥന.ജനാലയില്‍ തട്ടി വിളിച്ച്‌,എനിക്ക് ഒരു ഫോൺ ചെയ്യണമെന്ന അഭ്യര്‍ത്ഥന ഒരുപാട് നിരസിക്കലുകള്‍ക്ക് ശേഷം അംഗീകരിക്കപ്പെട്ടു.എന്നെ തല്ലിക്കൊല്ലാനായി ചുറ്റും കൂടിയ നാട്ടുകാര്‍ക്ക് നടുവിലൂടെ ഒരു കൊലപ്പുള്ളിയെപ്പോലെ ഇരുവശവും ഖടാഖടിയന്മാരായ അംഗരക്ഷകരുടെ അകമ്പടിയോടെ പുറകിലുള്ള വീട്ടിലേക്കു കൊണ്ട് പോയി.ഞാനവിടെനിന്നും മെഡിക്കല്‍ കോളേജു ഡോക്ടര്‍ക്ക് ഫോണ്ചെയ്തു വിവരം പറഞ്ഞു.പിന്നീട് മാനേജരെ വിളിച്ച്‌ പറഞ്ഞു.അദ്ദേഹം ഞാനിപ്പോള്‍ തന്നെ അവിടെയെത്താം എന്ന് പറഞ്ഞെങ്കിലും ഞാന്‍ തടഞ്ഞു.വന്നിട്ട് എനിക്ക് കിട്ടാനുള്ള അടി ഷെയര്‍ ചെയ്യാമെന്നല്ലാതെ ഒരു ഗുണവുമില്ലാ. 

തിരിച്ചെന്റെ ജയിലറയിലേക്ക് കൊണ്ടുപോകുമ്പോഴും ആ കുഞ്ഞിനെന്തെങ്കിലും പറ്റിയാല്‍ നിന്നെ ശരിയാക്കിത്തരാടാ എന്ന രീതിയിലുള്ള ഭീഷണികളും പിന്നെ 'എക്സ്പയറി കഴിഞ്ഞ മരുന്നായിരിക്കും','അല്ലെങ്കില്‍ കുത്തിവപ്പ് വല്ല പരീക്ഷണവുമായിരിക്കും'എന്നൊക്കെയുള്ള ലോക്കല്‍ ഇൻറലിജെൻസ് ബ്യൂറോകളുടെയും ചില മുറിവൈദ്യന്മാരുടെയും കമന്റുകളും കേട്ടു.കുഞ്ഞിനെന്തെങ്കിലും പറ്റിയാല്‍ അവരെന്നെ തല്ലികൊല്ലുന്നത്‌ തന്നെയാകും ഭേദം എന്ന് മനസ്സിനോട് ചൊല്ലി ധൈര്യപ്പെടുത്തിക്കൊണ്ടിരുന്നു. 

കദേശം ഒരുമണിക്കൂറിനു ശേഷം കാര്‍ തിരികെ വന്നു.അല്‍പനേരം കാറില്‍ യാത്ര ചെയ്തപ്പോഴേക്കും  കുഞ്ഞിനു കാഴ്ചശക്തി തിരികെ ലഭിച്ചു.പ്രശ്നങ്ങള്‍ ഒന്നും ഇല്ല എന്നറിഞ്ഞപ്പോള്‍ ഡോക്ടര്‍ അനുയായികളുടെ സമ്മതത്തോടെ മടങ്ങിവന്നതായിരുന്നു.തങ്ങളുടെ കുട്ടിക്കും കണ്ണ് കാണുന്നില്ലെന്ന് പറഞ്ഞവരൊക്കെ ഇതോടെ ഒന്ന് തണുത്തു.അല്ലെങ്കിലും അതൊരു മോബ് സിന്ട്രോം മാത്രമായിരിക്കും എന്ന് ഞാനും മനസ്സില്‍ ആശ്വസിച്ചിരുന്നു .കാര്യങ്ങളൊക്കെ പറഞ്ഞു കോമ്പ്രമൈസ് ആക്കിയെങ്കിലും കൗണ്ടറിൽ വച്ചിരുന്ന കളക്ഷനായ പതിനായിരത്തിലധികം രൂപയും വാക്സിനുകളും ആരൊക്കെയോ മുക്കി.സ്വന്തം കയ്യില്‍നിന്നും ആ പണം കമ്പനിക്കു കൊടുക്കേണ്ടി വന്നെങ്കിലും ശരീരത്തിനും ജീവനും കേടുപാട് പറ്റാതെ തടിതപ്പി.അതുകൊണ്ട് ഇതെഴുതാന്‍ മല്ലു വീണ്ടും ബാക്കി. 

ഡിസ്ക്ലൈമര്‍ :ജീവിതത്തില്‍ ഉണ്ടായ കടുപ്പമേറിയ ഒരനുഭവം പങ്കുവച്ചു എന്നുമാത്രം.ഇതുവായിച്ചു ആരും സ്വന്തം കുഞ്ഞുങ്ങള്‍ക്ക്‌ വാക്സിന്‍ എടുക്കാതിരിക്കരുത്.ആ വൺ ഇന്‍ എ മില്ല്യന്‍ ബേബി ആകുമോ എന്ന ശങ്കയെക്കാള്‍ പ്രധാനം പ്രതിരോധ കുത്തി വയ്പിന്റെ സുരക്ഷയാണ്.

*സ്ഥലപ്പേര് യഥാർത്ഥമല്ല.



സാക്കിച്ചി ടോയോടയും വൈ വൈയും

  സാക്കിച്ചി   ടോയോടായെ അറിയുമോ അദ്ദേഹത്തിന്റെ "വൈ" "വൈ" അനാലിസിസ് കേട്ടിട്ടുണ്ടോ.ബിസിനസ് മാനേജ്‍മെന്റ് ട്രൈനേഴ്‌സ് ഒക്ക...