Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Saturday, March 23, 2024

വൈബ്

 

സാറേ.. സാറേ ...

ഉച്ചക്ക് കഴിച്ച ഒമാനി ബിരിയാണിയുടെ ആലസ്യത്തിൽ ..  കാണാനുള്ള കസ്റ്റമറുടെ ക്യാബിനിനു മുന്നിൽ ഉറക്കം തൂങ്ങി ഇരിക്കയാണ്  ഞാൻ .

സാർ ആ കുട്ടീനെ കണ്ടോ ..

അറ്റത്തു കോറിഡോറിന്റെ വലത് വശത്തായി ,മുഖം ഒന്നും കണ്ടില്ല ,ഇടത്തോട്ട് തിരിഞ്ഞു നിൽക്കുന്ന അവളുടെ കൊലുന്നനെ ഉള്ള  കൈകളും കാലും മാത്രേ കണ്ടുള്ളു..

അത്  അവളാണ് . സാർ  

 അപ്പോഴേക്കും അവന്റെ  മനസ്സ് പെരുമ്പറ മുഴക്കി തുടങ്ങി എന്ന് തോന്നി  ... സർ  കരുതുന്ന പോലെ  ലൈൻ  ഒന്നും അല്ല . പക്ഷെ ആ കുട്ടിയുമായി ബന്ധപ്പെട്ട ഒരു കാര്യം ഉണ്ട് .

ഞാനീ ആശുപത്രിൽ സ്ഥിരം   വന്നിരുന്നു .അന്ന് നാലോ  അഞ്ചോ   വട്ടം സംസാരിച്ചിട്ടുണ്ട് ,കാര്യമായിട്ടൊന്നും ഇല്ലാട്ടോ വെറും  ക്യാഷുവൽ,പ്രഫഷണൽ ടോക്ക് . .


 ഞങ്ങടെ തൃശ്ശൂര് ഭാഷേ പറഞ്ഞാൽ എന്തോരു  ഭംഗി ആയിരുന്നു.. ,"ന്തോ"  ടെ നീട്ടം ആണ് സൗന്ദര്യത്തിന്റെ അളവുകോല് എന്ന് ഞാൻ ശ്രദ്ധിച്ചു  . സൗന്ദര്യം ന്ന്  വെച്ചാൽ ഇപ്പഴത്തെ ചില്ലൻ വൈബ് ഗെഡിസ് ഉദ്ദേശിക്കണ ഹോട്ട്   മെറ്റീരിയൽ അല്ലാട്ടാ .നല്ല  ശാലീനത  ,..പിന്നെ ആ സംസാരം വാക്കുകേ ഇങ്ങനെ പെറുക്കി പെറുക്കി ഒഴുകല്ലേ ,  കൂടുതലും ഇല്ലാ കുറവും ഇല്ലാ . ഒരു ജാതി വൈബ് ,,

ഇവർക്ക് ഇടക്കിടക്ക് ഡ്യൂട്ടി മാറും ..അപ്പൊ ഒന്ന് രണ്ട് വട്ടം മിസ്സ് ആയി ..

എന്നാലും ഇവിടെ വർക്കിന് വരാൻ ഒരു മോട്ടിവേസൻ ആയില്ലേ സാറേ ...എന്നും പറഞ്ഞു അവൻ ചിരിച്ചു 

സാറേ പിന്നെ  കുറച്ചു കഴിഞ്ഞപ്പോ വീട്ടാര് എന്റെ കല്ല്യാണ ആലോചന തുടങ്ങി ..

ഒന്ന് രണ്ട് കേസില് അവര് കടും പിടിത്തായി ,ഇനി രക്ഷപെടാൻ മാർഗം ഇല്ലന്നായി ..

ഞാനിവിടെ ഒരു മാസത്തിന്റെ  എടേൽ 4  ഉം 5  ഉം തവണ വന്നു ..ആളെ മാത്രം കണ്ടില്ലാ .

പല പ്രാവശ്യം വരുമ്പോ ഒഫീഷ്യൽ കാര്യങ്ങൾക്ക് ഒക്കെ സംസാരിച്ചിട്ടുണ്ടെങ്കിലും പേരൊന്നും ചോദിച്ചിട്ടില്ല. പിന്നേം വന്നു നോക്കി ആളെ കിട്ടീല , പിന്നെ വീട്ടാരുടെ നിർബന്ധം ആയി കസർത്തായി ഇമോസണൽ അത്ത്യാചാരമായി അനാചാരമായി കുടുമ്മത്ത് ത്വയിരല്ല്യാണ്ടായി ,  സമാധാനായി  കിടന്നുറങ്ങാൻ പറ്റാത്ത സീൻ ..സീൻ  ഡാർക്ക് ആയി തുടങ്ങിയപ്പോ ഞാനിരുന്നൊന്നു ആലോചിച്ചു ..ആള് ഒരു പൊടി സുന്ദരിയാണ് എനിക്കാണെങ്കി ഹെൽമെറ്റോക്കെ സ്ഥിരം വെച്ചു തല ഒക്കെ ഏകദേശം നീറ്റായി തൊടങ്ങിയെക്കണ് , ജാതി  ഒക്കെ എന്താണേലും പ്രശ്നം ഒന്നും ഇല്ല..ഞാൻ ഒന്നൂല്ലെങ്കി  പാർട്ടി മെമ്പർ അല്ലെ .. അമ്മച്ചി തോമാശ്ലീഹാ നേരിട്ട് വന്ന് മാമോദിസ മുക്കിയ ക്ളീഷേ ഐറ്റംസ് ഇറക്കിയാലും വീട്ടില് ഇടിച്ചു നിക്കാം  ആ ധൈര്യം ഇണ്ട് . പക്ഷെ ആ കുട്ടിക്ക് അങ്ങിനെ ഒന്നും ഇല്ലെങ്കിലോ . അവസാനം വീട്ടിൽ അവരുടെ ഇഷ്ടത്തിന് യെസ് പറഞ്ഞു .കല്ല്യാണം ഒക്കെ പെട്ടെന്നായിരുന്നു .എല്ലാം കഴിഞ്ഞു ഒരു രണ്ടു മാസം കഴിഞ്ഞു ഞാനിവിടെ വന്നു ..അപ്പൊ  ദേ നിക്കുണൂ   ആ  കുട്ടി ആ സെയിം വൈബ് ചിരി ഒക്കെ ആയിട്ട് ..എനിക്ക് വന്ന കലി ..എന്റെ സാറേ ..ഞാൻ നേരെ അങ്ങട് ചെന്നിട്ട് എവിടെ ആയിരുന്നു  ഇത്ര ദൂസം ഞാൻ കുറേ ദിവസായി അന്വേഷിക്കുന്നു .ഇത്രേം പറഞ്ഞപ്പോഴേക്കും കാണാൻ ഉള്ള കസ്റ്റമർ ഫ്രീ ആയി കയറി കണ്ടോളാൻ സ്റ്റാഫ് പറഞ്ഞു..

കാൾ കാണുമ്പോൾ ഈ ശങ്കു എന്താ ഒപ്പിച്ചത് എന്നായിരുന്നു ചിന്ത, അല്ലെങ്കിൽ തന്നെ എന്തു കാൾ 10 ഇന്  10 ഫ്രീ തരുമോ എന്ന് അവര് ചോദിക്കും നമ്മൾ 10 ഇന്  5 തരാം എന്ന് പറയും ,ജീവിതം എന്ന ക്ളീഷെയുടെ  എക്സ്ക്ലൂസിവ്  നിബിഢ വനം..  ,,

കാൾ കഴിഞ്ഞു വന്നപ്പോ കോറിഡോറിന്റെ അറ്റം ശൂന്യം ..

പറഞ്ഞു വന്നു തുടരാൻ പറയാൻ ഒരു മടി ..ഇനി ഒരു കസ്റ്റമെറേ കൂടി കാണാനുണ്ട് .

അവൻ പിന്നെ ആ കസ്റ്റമറുടെ വിശേഷത്തിലേക്ക് കടന്നു ...ആർക്കറിയണം ആ കസ്റ്റമറെ  കുറിച്ച് ഹൂ വാണ്ട്സ് ടു നോ ..ടെൽ മി എബൌട്ട് ദാറ്റ് ഗേൾ ..

ദ നേഷൻ വാണ്ട്സ് ടു നൊ എന്ന് റിപ്പബ്ലിക്കൻ ഗോ സാമിയെ പോലെ അലറാൻ തോന്നി ..ബട്ട് സ്ഥിരം രീതിയിൽ ബുദ്ധിജീവി നാട്യത്തോടെ എയർ പിടിച്ചിരുന്നു .

യെസ് വി മാനേജർസ് ക്യാൻ ടൂ ദാറ്റ് ..എടുത്തോണ്ട് പോടാ നിന്റെ പൈങ്കിളി ...

കൺട്രോൾ വിടാതിരിക്കാൻ ഞാൻ മിലൻ കുന്ദേര മുതൽ അടൂർ ഗോപാല കൃഷ്ണനെ വരെ മനസ്സിൽ ധ്യാനിച്ചു ..

കോറിഡോറിലൂടെ സുന്ദരിയായ ഒരു സിസ്റ്റർ കടന്നു പോയി ..ഏകദേശം ഞങ്ങൾ രണ്ട് പേരും ഒരേ സമയം അവരെ  Xray കണ്ണുകളാൽ വിദഗ്ധമായി CT സ്കാനിനു വിദേയയാക്കി കടത്തി  വിട്ടു ..ആ ഗ്യാപ്പിൽ ആ വേളയിൽ എന്റെ സ്വതസിദ്ധമായ അക്ഷമ എന്നെ കീഴ്പ്പെടുത്തി . ഞാൻ ബിബിനോട് സങ്കോചത്തോടെ  ചോദിച്ചു.....

 പറഞ്ഞു വച്ച കാര്യം മുഴുമിപ്പിച്ചില്ലല്ലോ ...

അവൻ അവന്റെ മത്തങ്ങാ കണ്ണുകൊണ്ട് എന്റെ മുഖത്തേക്ക് കുറച്ചു നേരം നോക്കിയിരുന്നു ..

ഹാ ..അത് പിന്നെ , അവളെ കണ്ടപ്പോ സകല കൺഡ്രോളും പോയി നേരെ ചെന്ന് 

എവിടെ ആയിരുന്നു ഇത്രേം നാളും എന്ന് ചോദിച്ചു ..

ദേ പിന്നേം അവൾടെ ആ കൊല്ലണ സ്മൈല്   ..

ഞാൻ എത്ര ദിവസായി വരണു ...

അയ്യോ  കഴിഞ്ഞ രണ്ട് മാസം പാലക്കാട് ബ്രാഞ്ചിലായിരുന്നു ഡ്യൂട്ടി  ..എന്തയ്  അന്വേഷിച്ചത് ..

എന്റെ കല്യാണം ആയിരുന്നു കഴിഞ്ഞ മാസം 20 ഇന് ..എല്ലാം പെട്ടെന്നായിരുന്നു ..

അതെയോ കൺഗ്രാറ്സ് ..

അതല്ല എനിയ്ക്കിയാളെ ഭയങ്കര ഇഷ്ടായിരുന്നു ..ഞാനൊരുപാട് പ്രാവശ്യം അത് പറയാൻ വേണ്ടി അന്വേഷിച്ചു .. ചില സമയത് ധൈര്യം .. കാറ്റ് പിടിച്ച കാട്ട് തീ പോലെ ആണ്  വരുവാ... എവിടുന്നാ വരണത് എന്നറിയില്ല ..

ആ കുട്ടി കുറച്ചു  നേരം എന്റെ കണ്ണിലേക്ക് നോക്കി ..

പിന്നെ ചിരിച്ചു ..വെറുതെ പറയല്ലേ  ,,,എന്നോട് അങ്ങിനെ ഒന്നും പറഞ്ഞിട്ടില്ലല്ലോ ...

എന്നിട്ടിപ്പോ കല്യാണം ഒക്കെ കഴിഞ്ഞിട്ട് വന്ന് ഇത് ഇപ്പൊ എന്തിനാ എന്നോട് പറഞ്ഞെ ..

ആ കുട്ടി അത് കളിയായിട്ടെടുത്തോ ..എന്തോ  അറിയില്ല  ..... 

കാര്യം അവിടെ കഴിഞ്ഞെങ്കിലും പിന്നെ ഞാനിവിടെ വരുമ്പോ ബാക്കി സിസ്റ്റർമാർക്കൊക്കെ എന്നെ കാണുമ്പോ ഒരു ചിരിയും കുശു കുശുപ്പും ...അവള് എല്ലാരോടും പറഞ്ഞോ എന്നൊരു സംശയം .എന്തായാലും പിന്നെ കുറേ കാലത്തേക്ക് ഞാൻ ഇവിടേക്ക് വന്നില്ല .

കുറേ കഴിഞ്ഞപ്പോ വീണ്ടും വന്നു തുടങ്ങി ..ജീവിതല്ലേ വലുത് .

ആളെ കണ്ടാൽ സംസാരിക്കും ചിരിക്കും ഒക്കെ ചെയ്യും .

ആള് അതൊരു തമാശ ആയിട്ടേ എടുത്തിട്ടുള്ളൂന്നാ തോന്നണേ ..ആർക്കാ അറിയാ ..

വീണ്ടും എന്റെ സ്ഥിരം അക്ഷമ കെട്ടഴിഞ്ഞു ...എന്നിട്ട്  ആ കുട്ടീടെ കല്യാണം കഴിഞ്ഞോ .

.ദേ കഴിഞ്ഞ വര്ഷം മാര്ച്ചില് ...

ഒരു ഒപ്റ്റോമെട്രിസ്റ്റാ കെട്ടിയേ ...ഒരു മണ കുണാഞ്ചൻ ..

വര്ഷം ഒന്നു കഴിഞ്ഞില്ലേ ഇത് വരേ കുട്ടിയോളോന്നും ആയിട്ടില്ല ....

അവന്റെ  മുഖത്തു എന്തോരാശ്വാസം .. അല്ലെങ്കിലും കിട്ടാത്ത പെണ്ണിന്റെ ഭർത്താക്കന്മാരെല്ലാം കാമുകന്മാർക്ക് മണകുണാഞ്ചൻ മാരാണെന്ന നഗ്ന സത്യം ഞാൻ തിരിച്ചറിഞ്ഞു .

മറ്റാരുടെയോ ചിന്തയിലെ വെറും മണകുണാഞ്ചൻ ആണ് ഞാൻ എന്നോർത്ത് ഒരു വിഡ്ഢിച്ചിരി  എന്നിൽ നിറഞ്ഞു നിന്നു ..

കാൾ കഴിഞ്ഞു ഞങ്ങൾ പുറത്തേക്ക് ഇറങ്ങി ..ബിബിന്റെ കണ്ണുകൾ ഇടനാഴികൾ പരതുന്നത് എനിക്കറിയാം .

മുറ്റത്തേക്ക് ഇറങ്ങി നടക്കുമ്പോ പിറകിൽ നിന്നും ഒരു വിളി വന്നു ..ബിബിനേട്ടാ ..പോവയോ വർക്ക് കഴിഞ്ഞോ ..

ഞാൻ കുട്ടിയുടെ മുഖത്തേക്ക് നോക്കി ..ബിബിൻ പറഞ്ഞ പോലെ തന്നെ ..

തൃശൂർ എത്തീട്ട് ഒന്ന് രണ്ട് പേരെ കാണാൻ ഉണ്ട് ..ഇയാടെ ഡ്യൂട്ടി കഴിഞ്ഞോ ...

ആ ഇന്ന് 7 മണീടെ   ആയിരുന്നു  

പിന്നെയും ഒന്നോ രണ്ടോ കുശലം ...

ഞാൻ അവിടെ നിൽക്കാതെ വണ്ടി നിർത്തിയ ഇടത്തേക്ക് നടന്നു .,,,

കാറിനടുത്ത് എത്തി തിരിഞ്ഞപ്പോൾ ഇടത്തോട്ട് നടന്നു പോകുന്ന ആ കുട്ടിയെ ശ്രദ്ധിച്ചു .

പിന്നെ എന്റെ നേർക്കു നടന്നു വരുന്ന ബിബിൻ ,അവന്റെ .മുഖത്തു കൊച്ചു കുഞ്ഞുങ്ങൾ തോറ്റു പോകുന്ന നറു പുഞ്ചിരി ..ഞാൻ സൂക്ഷിച്ചു നോക്കിയപ്പോൾ...തന്നിൽ നിന്നിറങ്ങിപ്പോയ ആത്മാവിനെ തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് അവൻ ...

അടുത്ത് വന്നപ്പോൾ മനോഹരമായി ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു 

സാറേ... ഇങ്ങനൊന്നും ആയിരുന്നില്ലാട്ടോ ...എന്തോ ...രു ..ഭംഗി ആയിരുന്നു എന്നറിയോ ...

എന്തോ ...ടെ  നീളം പഴയതിനേക്കാൾ ഇരട്ടി ..

മലകളിൽ ഇരുട്ട് മൂടി തുടങ്ങിയിരിക്കുന്നു ..ബൈക്കിൽ ഞങ്ങൾ ചുരം ഇറങ്ങുകയാണ് ...വായ കൂട്ടി വെക്കാത്ത ബിബിൻ ഒരു മണിക്കൂറിനു മേൽ നിശബ്ദൻ ....നെൽക്കതിർ മണമുള്ള പാലക്കാടൻ കാറ്റ് ഞങ്ങളെ ചുറ്റി  പറക്കുന്നു....അവനെ അവന്റെ ലോകത്തിൽ നിന്നും ഒരു മുരടനക്കം കൊണ്ട് പോലും വിളിച്ചുണർത്താൻ ഞാൻ ആഗ്രഹിച്ചില്ല . പരിമളം പോലെ പ്രണയം കഴുത്തോളം  തിങ്ങി വിങ്ങി മുറ്റിയ അവന്റെ ലോകത്തേ ഹനിക്കാൻ എനിക്കെന്തധികാരം .  

Sunday, December 25, 2011

കുമ്പസാരം

ഴുക്കോലുകള്‍ പോലെ നിരത്തി വെച്ച കബാബ്കോലുകൾ‍ക്ക് താഴെ കനലിളക്കുമ്പോള്‍ മിന്നാമിന്നികളെ പോലെ തീ പൊരികള്‍ പാറി നടന്നു.ചുട്ട മാംസത്തിന്റെ ഗന്ധം കടല്‍ കാറ്റില്‍ പരന്നു.ഒരു കുപ്പിക്ക്‌ മുന്നില്‍ തപസ്സിരിക്കയായിരുന്നു അവനും ബോസ്സും.കണ്ണടച്ചാല്‍ തെളിയുന്നത് ബ്രഹ്മാവിനെ പോലെ ഒരുടലും മൂന്നു തലകളുമായി മോര്‍ച്ചറിയില്‍ നിന്നും നീളുന്ന തുറിച്ച നോട്ടം.ഇന്നിവിടെനിന്നും ഇറങ്ങുമ്പോഴേക്കും ഒരു തരിമ്പും ബോധം കാണരുത്.എ.സി മുഴുവന്‍ സ്വിങ്ങിലിട്ടാലും വിയര്‍ക്കുന്ന ഏപ്രില്‍ ചൂടിലാണ് തങ്ങള്‍ കോഴി കുഞ്ഞുങ്ങളെ പോലെ ഈ റൂഫ് ടോപ്പില്‍ ചുട്ടെടുക്കപ്പെടുന്നത്.ഫോര്‍മാലിന്റെ പുളിപ്പന്‍ മണമുള്ള.ദൃശ്യത്തേക്കാള്‍ ഭയപ്പെടുത്തുന്ന മറ്റെന്തോ സംഭവിക്കാന്‍ പോവുന്നു എന്ന് രവിയുടെ മനസ്സ് ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു.
.
. ബാബു കോലുകള്‍ മുന്നില്‍ വന്നതും സാമിനെ താന്‍ ആദ്യമായി കണ്ടതെന്നെന്ന ചിന്തയും രാവിന്‍ നിശബ്ദതയില്‍ ശോക ഗാനം പോലെ ഒഴുകിയെത്തുകയായിരുന്നു.ജോലിക്ക് ചേരുവാന്‍ വന്ന ദിവസം ബോസ്സിന്റെ കോട്ട വാതില്‍ പോലുള്ള,ഗയിററ് തുറന്നു തന്നത് ആറടിയോളം പൊക്കവും അതിനൊത്ത വണ്ണവും അതിലും വിടര്‍ന്ന ചിരിയുമുള്ള സാം ആയിരുന്നു.എന്തോ രൂപ ഘടനാതകരാറ് ആദ്യം കണ്ടത് മുതല്‍ ശ്രദ്ധിച്ചെങ്കിലും ദിവസങ്ങള്‍ക്കു ശേഷമാണു അത് സ്ഥിരീകരിച്ചത്.ഉറച്ച മാംസ പേശികളും ഉയരവും ചേര്‍ന്ന ഉടലിനു തീരെ ഉറയ്ക്കാത്ത കുഞ്ഞു മുഖവും അതിലും കുഞ്ഞു മന്ദഹാസവും അവനില്‍ കിനിഞ്ഞു നിന്നിരുന്നു.തനിക്കു ജോയിന്‍ ചെയ്യാനുള്ള ബ്രാഞ്ചിനല്പം ദൂരെ ഒരു ഗ്രാമത്തില്‍ നിന്നായിരുന്നു അവന്‍ .അവിടുത്തെ കാര്യങ്ങളും കഥകളും പറഞ്ഞു അവൻ പൊട്ടിച്ചിരിക്കും.'സര്‍,റോഡൊക്കെ നന്നായി കണ്ടു ആസ്വദിച്ചോളൂ അവിടെ പോകുമ്പോള്‍ ഒരു നല്ല റോഡു കാണാന്‍ കൊതിയാവും'എന്ന് പറഞ്ഞു കളിയാക്കും.അവിടത്തെ സാഹചര്യത്തില്‍ ജോലി ലഭിക്കാത്തത് കൊണ്ട് കൊല്കത്തയിലേക്ക് വന്നതാണ്‌. സദാസമയവും ബൈബിളും വായിച്ചിരുന്നിരുന്ന അവനെ വൈകുന്നേരങ്ങളില്‍ ബിയര്‍ വാങ്ങാന്‍ പറഞ്ഞു വിടുന്നത് സ്വല്പം അലോസരപ്പെടുത്തിയിരുന്നു. ചിലപ്പോള്‍ ബിയറിന്റെ എണ്ണം കൂടുമ്പോള്‍ ചെറുതായി സ്നേഹത്തോടെ ശാസിക്കാനും അവന്‍ മുതിര്‍ന്നു.അവനു പറയുവാനുണ്ടായിരുന്നത് മതപരമായ കാര്യങ്ങള്‍ ആയിരുന്നു,പറഞ്ഞു പറഞ്ഞു അവന്‍ തന്നെ മതം മാറ്റി കളയുമോ എന്ന ഭയം പിന്നീട് വൈകുന്നേരങ്ങളില്‍ ബിയര്‍ ഓര്‍ഡര്‍ ചെയ്യുന്നതിന് മാത്രം കാണുന്ന അവസ്ഥയിൽ എത്തിച്ചിരുന്നു.
.
ട്രെയ്നിങ്ങിനു ശേഷം തന്റെ കുഞ്ഞു ബ്രാഞ്ചിലേക്ക്,പശ്ചിം മിട്നാപ്പൂരിലെ കൊണ്ടായിലേക്ക് യാത്ര തിരിക്കുകയും അവനെ തീര്‍ത്തും മറന്നുതുടങ്ങുകയും ചെയ്തു.അന്ന് ഓരോ ബ്രാഞ്ച് മാനേജര്‍ക്കും ഒരു വലിയ വീടും ഭക്ഷണം പാകം ചെയ്യാനും മറ്റുമായി ഒരു ജോലിക്കാരിയും ഒരു പാറാവുകാരനും നിര്‍ബന്ധമായിരുന്നു.ഒറ്റയ്ക്കൊരാള്‍ക്ക് താമസിക്കാന്‍,അഞ്ചു കിടപ്പുമുറികള്‍ ഉള്ള ഒരു ഭാർഗ്ഗവീനിലയം തന്നെയായിരുന്നു ആ വീട്.അച്ഛന്‍ റാണിഗന്ജിലെ ബംഗാള്‍ പേപ്പര്‍ മില്ലിലും ദുര്‍ഗാപ്പൂരിലെ സ്റ്റീല്‍ കമ്പനിയിലും ജോലി ചെയ്തിരുന്ന കാലത്ത് പഠിച്ച അല്പം ബംഗാളിയാണ് ആകെയുള്ള രക്ഷ. വളങ്ങളും കീട നാശിനികളും കൃഷി ആയുധങ്ങളും മറ്റും ഉണ്ടാക്കുന്ന ഒരു ചെറിയ കമ്പനി.
.
.
തീര്‍ത്തും പട്ടിണിയും കുഞ്ഞു പട്ടണങ്ങളും നീണ്ടു കിടക്കുന്ന പാടങ്ങളും കടലോരവും ചേർന്ന‌ ഒരു ഭൂപ്രദേശം അതായിരുന്നു പശ്ചിം മിട്നാപ്പൂര്‍. കടല്‍ത്തീരത്ത് വല്ലപ്പോളും വന്നെത്തുന്ന ചില വിദേശീയര്‍ ഇത്രയൊക്കെയേ ആ നാടിനെ കുറിച്ചവകാശപ്പെടാനുളളു.ചിലപ്പോള്‍ ദിവസങ്ങളോളം കരണ്ട് ഉണ്ടാവില്ല.ഉള്‍നാടന്‍ ഗ്രാമങ്ങളിലാണെങ്കില്‍ പലയിടത്തും വൈദ്യുതിയില്ല.നാട്ടില്‍ പൊട്ടി തകര്‍ന്ന റോഡുകള്‍ കണ്ടു രോഷം കൊണ്ടിരുന്നെങ്കിലും ചിലപ്പോഴൊക്കെ ഒരു ടാര്‍ റോഡു കാണാന്‍ വെമ്പും.അപ്പോള്‍ ടാറിട്ട റോഡുകള്‍ എത്ര മനോഹരമായ ദൃശ്യമാണെന്നോര്‍ക്കും.ചില ഗ്രാമങ്ങളില്‍ എത്തിപ്പെടാന്‍ കടല്‍ തീരത്തിന് ഓരം പിടിച്ചു മണിക്കൂറുകള്‍ യാത്ര ചെയ്യണം.ഒരു വശത്ത് കടലും മറുവശത്ത് മനുഷ്യച്ചങ്ങല പോലെ കൈകള്‍ കോര്‍ത്ത്‌ പിടിച്ചു നില്‍ക്കുന്ന വളഞ്ഞു നീണ്ട് ശോഷിച്ച തെങ്ങുകളും‍...., അങ്ങിനെ യാത്ര ചെയ്യുമ്പോള്‍ ദൂരം ദിശ ഒന്നും മനസ്സിലാവാതെ ഒരു സ്വപ്നത്തിലെന്ന പോലെ ചടഞ്ഞിരിക്കും.പിന്നെ നീണ്ട യാത്രകള്‍ കഴിഞ്ഞു വരുന്ന തന്നെ,വിഴുങ്ങാന്‍ വിശന്നിരിക്കുന്ന ഒരു വയസ്സന്‍ രാക്ഷസനെ പോലെ ആ വീട്.
പിന്നീടു ബോസ്സ് വരുമ്പോള്‍ സാമിന്റെ വിശേഷങ്ങള്‍ പറയും.അവന്‍ മിടുക്കനാണെന്നും പാര്‍ട്ട്‌ ടൈം ക്ലാസ്സുകള്‍ വഴി പഠിക്കുന്നുണ്ടെന്നും റിസൾട്ട് വന്നാല്‍ ‍ അവനെ കമ്പനിയില്‍ റെക്കമെൻറ്റു ചെയ്യണമെന്നും സ്ഥിരം പറഞ്ഞിരുന്നു.അദ്ദേഹം തന്നെയാണ് കമ്പനിയുടെ എല്ലാ തീരുമാനങ്ങളും എടുത്തിരുന്നത് യഥാര്‍ത്ഥ ഉടമ മിക്കവാറും വിദേശ യാത്രകളില്‍ ആയിരുന്നു.വര്‍ഷത്തില്‍ ഒരു ന്യൂ ഇയര്‍ പാര്‍ട്ടിക്ക് മാത്രം കാണാന്‍ കഴിയുന്ന ഒരു വ്യക്തി എന്നതിനപ്പുറം മറ്റൊന്നും അയാളെ കുറിച്ച് തോന്നിയിട്ടില്ല.
.
ര്‍ഷങ്ങള്‍ കടന്നു പോയതും സാം എന്ന സെക്യൂരിറ്റി ഗാര്‍ഡ് കമ്പനിയുടെ സെയില്‍സ്‌ മേനായതും എല്ലാം വളരെ പെട്ടെന്നായിരുന്നു. അതായിരിക്കാം അല്ല അത് തന്നെയാണ് സാമിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ്.എന്നാല്‍ പണിഷ്മെൻറ് ട്രാൻസ്ഫെറുമായി തന്റെ ബ്രാഞ്ചില്‍ ജോയിന്‍ ചെയ്ത സാം പഴയ ചുറുചുറുക്കും പ്രസന്നതയും ഉള്ള സാം ആയിരുന്നില്ല.ഈ ചെറിയ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റുന്നത് വളരെ അപൂർവ്വമാണ്.മിക്കവാറും അത് കമ്പനിയില്‍ നിന്നും പുറത്തേക്കുള്ള വാതിലാണ്,പിന്നെ സിറ്റിയില്‍ താമസിച്ചു ശീലിച്ചവര്‍ ഇവിടെ താമസിക്കാന്‍ വൈമനസ്യം കാട്ടും.ഒരാളെ കമ്പനിയില്‍ നിന്നും എങ്ങിനെ ഒഴിവാക്കാം എന്ന കാര്യത്തില്‍ ഈ കാലയളവില്‍ രവി പ്രാഗത്ഭ്യം നേടിയിരുന്നു.ചുരുക്കത്തില്‍ ബോസ്സിന്റെ കോർപറേറ്റ് കൊട്ടേഷന്‍ സംഘത്തിലെ പ്രധാനിയായി മാറിയിരുന്നു എന്നതാണ് സത്യം.ജോലിയില്‍ നിന്നും പുറത്താക്കപ്പെടുന്നവരുടെ കരച്ചിലും പിഴിച്ചിലും ഒന്നും കണ്ടു അന്ധാളിക്കുന്ന രവിയേ അല്ല താനിന്ന്, തീര്‍ത്തും വിധേയന്‍. സാധാരണ ഗതിയില്‍ സാം തന്റെ ക്യാബിനില്‍ കയറാറില്ല.ഒരിക്കല്‍ മദ്യപിച്ചു ജോലിക്ക് വന്നതിനു അവനെ വിളിപ്പിച്ചു.നിറഞ്ഞു തുളുമ്പുന്ന മിഴികളുമായി അവന്‍ പറഞ്ഞു 'ബോസ്സ് എന്നെ ജോലിക്കെടുത്തപ്പോള്‍ ഒരു പാട് സന്തോഷിച്ചു എന്നാല്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞത് അയാളുടെ വീട്ടു വേലക്കാരിയെ വിവാഹം കഴിക്കണം എന്ന് പറഞ്ഞപ്പോളാണ്'.ഒരു പാട് നാളുകള്‍ക്കു ശേഷം അവളെ കുറിച്ചോര്‍ത്തു അവിടെ താമസിക്കുമ്പോള്‍ അവളെനിക്കു പ്രത്യേകം സാമ്പാര്‍ ഉണ്ടാക്കിത്തരുമായിരുന്നു.അവളുമായി അധികം സംസാരിച്ചിട്ടില്ല പക്ഷെ ചേച്ചിയുടെ മരണ ശേഷം അവരുടെ കുഞ്ഞിനെ നോക്കുന്നത് അവളാണെന്ന് മാത്രം അറിയാം.'അവളൊരു നല്ല കുട്ടിയാണല്ലോ അത് കൊണ്ടായിരിക്കാം'.അവന്‍ മുഖത്ത് നോക്കാതെ ചുവരിലെ മാപ്പിലേക്ക് കണ്ണ് നട്ടു കൊണ്ട് പറഞ്ഞു 'ആ കുഞ്ഞ് അവളുടെ ചേച്ചിയുടെതല്ല സര്‍ അവളുടേത്‌ തന്നെയാണ്'.വിവാഹം കഴിക്കാന്‍ കഴിയില്ല എന്ന് ശഠിച്ചു പറഞ്ഞ അന്ന് മുതലാണ് പ്രശ്നങ്ങള്‍ തുടങ്ങിയത് കുറെ കാലം പിടിച്ചു നിന്നു ഒടുവില്‍ എന്റെ പേരില്‍ മോഷണാരോപണവും ഇങ്ങോട്ട് ട്രാന്സ്ഫെറും.
.
ഒരു ജോലി ലഭിക്കുക എളുപ്പമല്ല കൂടാതെ ഇത് പോലെ നല്ലൊരു കമ്പനിയില്‍ നിന്നും പുറത്താക്കിയാല്‍ മറ്റൊരെണ്ണം എളുപ്പമല്ല.അത്തരം സന്ദര്‍ഭങ്ങളില്‍ പല ജീവനക്കാരും പല കഥകളും പറയും താനതിനൊന്നും ചെവി കൊടുക്കാറില്ല.തന്റെ ക്യാബിനില്‍ വരുന്നവരെ ഒരു നാടകത്തിലെ കഥാപാത്രങ്ങളെ പോലെ വീക്ഷിക്കാറുള്ളത് രവി ഓര്‍ത്തു.എന്തെല്ലാം ഭാവങ്ങള്‍-ചിലപ്പോള്‍ ശോകം,ചിലപ്പോള്‍ ഭീഭത്സം.ഓരോരുത്തരും തന്റെ മുന്നില്‍ ഓരോ വേഷങ്ങള്‍ ആടി തിമിര്‍ത്തു പോവുന്നു.ചില്ല് കൂട്ടിലെ വളര്‍ത്തു മീനിനെപോലെ,വാലു മടക്കിയുള്ള സാമിന്റെ തിരിച്ചു പോക്കും അതുപോലെയേ തോന്നിയുള്ളൂ.അവന്‍ എന്ന് മുതലാണ്‌ മദ്യപിച്ചു തുടങ്ങിയത് എന്ന് പോലും രവി ഓര്‍ത്തില്ല.
.
ജോലിക്കാരെ എങ്ങനെയാണ് പിരിച്ചു വിടേണ്ടത് എന്ന് ഇപ്പോള്‍ ശരിക്കറിയാം. ഡ്രൈവറെയാണെങ്കില്‍, അവനെക്കൊണ്ട് ഒരുവാഹനവും തൊടുവിക്കാതെ മാസങ്ങളോളം വെറുതെ ഇരുത്തുക,സെയില്‍സ്മാനെ ഫീല്‍ഡില്‍ വിടാതെ ഹോള്‍സെയിലില്‍ ഹെല്‍പ്പറാക്കുക, അക്കൗണ്ടൻറ്റിനെ ലെറ്റര്‍ ഡ്രാഫ്റ്റിങ്ങിനിരുത്തുക-ഒരൊറ്റ തുകപോലും എണ്ണിത്തിട്ടപ്പെടുത്താനാവാതെ,ഒരു വാഹനത്തിന്റെ വളയം തിരിക്കാനാവാതെ അവരുടെ വിരലുകള്‍ തരിക്കും,ഒടുവില്‍ മനസ്സ് മുരടിച്ചു നിരാശരായി ജോലി വിടുകയാണ് പതിവ്.എന്നാല്‍ സാം എന്തെല്ലാം തന്ത്രങ്ങള്‍ പയറ്റിയിട്ടും രാജിവച്ചു പോവാന്‍ തയ്യാറായിരുന്നില്ല.നേരായ മാ‍ർഗ്ഗത്തില്‍ എച്.ആര്‍. വഴി പോവാനാണെങ്കില്‍ അതിന്റെ നടപടികള്‍ വളരെ ബുദ്ധിമുട്ടാണ്.മെമ്മോകള്‍ കൊടുക്കണം,എക്സ്പ്ലനേഷനുകൾ വാങ്ങി ഫയല്‍ ചെയ്യണം.....കൂടാതെ സ്ഥിരമായ തൊഴിലാളികളെ പിരിച്ചുവിടുവാന്‍ വിദേശത്തിരിക്കുന്ന എം.ഡി യുടെ അറിവും സമ്മതവും വേണം.അതിനൊന്നും നില്‍ക്കാറില്ല നേരെ ഇങ്ങോട്ട് വിടും.സാധാരണ ഗതിയില്‍ ഒന്ന് രണ്ടു മാസം കൊണ്ട് സ്ഥലം വിടാറുള്ള തന്റെ ഇരകളില്‍ നിന്നും വ്യത്യസ്തനായി ഇവന്‍ മാത്രം എതിര്‍ത്ത് നില്‍ക്കുന്നതില്‍ തെല്ലപമാനം തോന്നാതിരുന്നില്ല.ബോസ്സ് വിളിക്കുമ്പോഴെല്ലാം ചോദിക്കും,തന്നെ അപഹസിക്കും;'ഇതിലും വലിയ കൊലകൊമ്പന്മാരെ പുറത്താക്കിയ നീ ഈ ഒരു യൂസ്ലെസ്സിനു മുന്‍പില്‍ കീഴടങ്ങിയല്ലോ?'ആ വാക്കുകളിലെ മുള്ളിലുടക്കി ഹൃദയം വിങ്ങും.
.
വസാനം കണ്ടപ്പോള്‍ സാമിന്റെ മുഖം ഒരു കടലാസ്സുപോലെ വെളുത്തിരുന്നു.കൈപ്പത്തിയിലെ രേഖകള്‍ പോലും മാഞ്ഞതുപോലെ.അന്ന് ക്യാബിനില്‍ കയറി എന്നോട് പറഞ്ഞു,'ഞാനിനി സാറിനെ അധികം ശലൃപ്പെടുത്തില്ല,ഏറിയാല്‍ ഒരു മാസം കൂടി,ഞാന്‍ ചില അറേന്ജ്മെന്റുകള്‍ ചെയ്യുന്നുണ്ട്.' പിന്നീടാണറിഞ്ഞത്,ശനിയാഴ്ച വൈകുന്നേരം മദ്യപിച്ചു ചാര്‍ട്ടര്‍ ബാങ്കിന് മുന്നിലെ ഓടയില്‍ കിടന്നിരുന്ന സാമിനെ ഓഫീസിലെ ചിലര്‍ കണ്ടെത്തിയതും,എടുത്തു പൊക്കാന്‍ നോക്കിയപ്പോള്‍ തന്നെ അവിടെ ഉപേക്ഷിച്ചുപോവാന്‍ പറഞ്ഞ് അവന്‍ കയർത്തതു വകവയ്ക്കാതെ ഇബ്രാഹിം അവനെ ഒരു കൊച്ചു കുഞ്ഞിനെ പോലെ എടുത്തു മെഡിക്കല്‍ കോളേജില്‍ എത്തിച്ചതുമെല്ലാം.ഞായറാഴ്ച അവധി ആയിരുന്നതുകൊണ്ടും തിങ്കളാഴ്ച ഒരുപാട് ജോലികള്‍ ഉള്ള ദിവസമായിരുന്നതുകൊണ്ടും ആരും അവന്റെ കാര്യം ഓര്‍ത്തില്ല.ചൊവ്വാഴ്ച രാവിലെയാണറിഞ്ഞത് സാം മരിച്ചു എന്ന്.അപ്പോഴാണ് കഥകള്‍ ഓരോന്നായി പുറത്തു വന്നു തുടങ്ങിയത് രാഗി വാറ്റിയെടുക്കുന്ന ഹാന്‍റിയ എന്ന തനതു മദ്യത്തിലാണത്രേ തുടക്കം പിന്നീട് സെയില്‍സ് വാനില്‍ പോകുമ്പോള്‍ കൂടി മൂത്രമൊഴിക്കണം എന്ന് പറഞ്ഞു ഏതെങ്കിലും മൂലയ്ക്ക് പോയി കൈയ്യില്‍ കരുതിയിരിക്കുന്ന,പായ്ക്കറ്റുകളില്‍ ലഭിക്കുന്ന വിദേശ മദൃം വെള്ളം പോലും തൊടാതെ വിഴുങ്ങാന്‍ തുടങ്ങിയെന്നും മറ്റും.അത് പിന്നെ ആരെങ്കിലും മരിക്കുമ്പോഴാണല്ലോ അയാളുടെ ജീവ ചരിത്രം എല്ലാവർക്കും എന്ത് മാത്രം കാണാപാഠമായിരുന്നു എന്നറിയുക.
.
ശുപത്രിയിലെത്തിയപ്പോള്‍ സ്ഥിരം വിരകളുടെ ശലൃം.ഒന്നാമത് ഡോക്ടര്‍മാര്‍ സമരത്തിലായിരുന്നതുകൊണ്ട് ശവങ്ങള്‍ ഒരുപാടുണ്ട്.എല്ലാവർക്കും കൊടുക്കാന്‍ ഫ്രീസര്‍ ഇല്ല.ഏറ്റവും വലിയ ഒരു ഒറ്റ നോട്ടു കൊടുത്തപ്പോള്‍ ഇല്ലാതിരുന്ന ഫ്രീസര്‍ അവന്‍ സൃഷ്ഠിച്ചു!അടുത്ത കീടാണു എന്ബാമിങ്ങിനു വന്നവൻ,അവനും കൊടുത്തു.കൂടാതെ അവനും സഹായിക്കും വേണമെന്ന്ശഠിച്ചിരുന്നതിനാല്‍ ഓരോ ഫുള്ള് വിലകുറഞ്ഞ ബ്രാണ്ടിയും ഒപ്പിച്ചുകൊടുത്തു.അങ്ങനെ എല്ലാ കാര്യങ്ങളും ശരിപ്പെടുത്തിക്കൊടുത്ത്,ഈ ചെലവുകളെല്ലാം ഊതി വീര്‍പ്പിച്ച് തനിക്കെത്ര പണം ഇസ്ക്കാം എന്ന് ചിന്തിച്ചപ്പോഴേ മനസ്സിന്റെ കോണില്‍ നിന്ന് ഒരു കൊളുതിപ്പിടി വന്നു,"എടാ ചെറ്റേ..."വേണ്ട എന്ന് തീരുമാനിച്ചപ്പോള്‍ ഇപ്പോഴും പഴയ രവി ഈ ശരീരത്തിലെവിടെയോ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞ് ഒരുതരം ഭയം പെരുവിരലില്‍ നിന്ന് ശിരസ്സിലേക്ക് പടര്‍ന്നു.ആ വിറയലില്‍ നിന്നാണ് മൊബൈലിന്റെ വിങ്ങല്‍ തുടങ്ങിയത്.അങ്ങേ തലക്കല്‍ ബോസ്സ്....'എനിക്കും അവനെ അവസാനമായൊന്നുകാണണം.ഞാനിതാ പുറപ്പെടുന്നു.'എന്തോ അതില്‍ ഒരു പുതുമ തോന്നാതിരുന്നില്ല.ആറുമണിക്കൂര്‍ യാത്ര ചെയ്തു ജീവനറ്റ ഒരു ശരീരം കാണാന്‍ അയാള്‍ എന്തിനാണ് വരുന്നത് .സാമിന്റെ ഭാര്യയും മൂന്നുമാസം പ്രായമുള്ള മകനും ആശുപത്രിയില്‍ ഉണ്ടെന്നു ഇബ്രാഹിം പറഞ്ഞറിഞ്ഞു.അവന്‍ വിവാഹം കഴിച്ചിരുന്നു എന്ന് പോലും എനിക്കറിയില്ലായിരുന്നു.രാവിലെ മൃതദേഹം കണ്ടു ബോധംകെട്ടുവീണപ്പോൾ അഡ്മിറ്റു ചെയ്തതാണ്.ഡോക്ടര്‍മാര്‍ സമരത്തിലായിരുന്നതിനാല്‍ കോറിഡോര്‍ മുഴുവന്‍ രോഗികളായിരുന്നു.ദൂരെ നിന്ന് ആ സ്ത്രീയെ നോക്കി നിന്നപ്പോള്‍ അറിയാതെ രവി ജനലഴികളില്‍ തന്റെ ഭാരം ചേര്‍ത്ത് വച്ചു.
.
ഫീസിലെ എ.സി.യില്‍ അല്‍പനേരം വിശ്രമിച്ചുകൊണ്ടിരുന്നപ്പോള്‍,അറുപതിനു മേല്‍ പ്രായം വരുന്ന ഒരു വൃദ്ധന്‍ നിറഞ്ഞ കണ്ണുകളുമായി കയറി വന്നു.സാമിന്റെ അച്ഛന്‍.' ഒരെയോരാന്തരിയായിരുന്നു സര്‍,എന്ത് ചെയ്യാം'.അയാള്‍ വിധിക്ക് വളരെ പെട്ടെന്ന് കീഴ്പെട്ടത്‌ പോലെ തോന്നി.'ഞങ്ങള്‍ക്ക് ഇന്നുതന്നെ അവന്റെ ശരീരം ഗ്രാമത്തിലേക്ക് കൊണ്ടുപോകണമെന്നുണ്ട്, സഹായിക്കണം'.ഞാന്‍ ഹെഡ് ഓഫീസില്‍ വിളിച്ചപ്പോള്‍ സേന്ഗ്ഷന്‍ ചെയ്ത തുകയ്ക്ക് ഒരു ആംബുലന്‍സ് കിട്ടുക എളുപ്പമല്ല.മാത്രവുമല്ല സമരം മൂലം ആശുപത്രിയിലെ രണ്ടു ആംബുലന്‍സുകള്‍ രോഗികളെ കൊണ്ടുതന്നെ തിരക്കിലാണ്,ആ നേരത്താണ് ശവം.പുറത്തന്വേഷിച്ചപ്പോള്‍ ശവം കൊണ്ടുപോകാന്‍ മിക്കവരും വിസമ്മതിച്ചു. കൊണ്ടുപോകാമെന്നുള്ളവരാണെങ്കില്‍ കടുത്ത കാശും ചോദിക്കുന്നു.ഒടുവില്‍ വൃദ്ധനോട് പറഞ്ഞു,എനിക്കിത്രയേ ചെയ്യാന്‍ കഴിയൂ,എന്തെങ്കിലും തീരുമാനമെടുക്കു.അയാള്‍ ഒരു മണിക്കൂറിനുശേഷം തിരിച്ചുവന്നു."ഒരു ടാക്സി കിട്ടിയിട്ടുണ്ട്,ഞങ്ങള്‍ അതില്‍ എങ്ങനെയെങ്കിലും കൊണ്ടുപോകാം".'എങ്ങനെ!!'ഒരു യാത്രക്കാരനെ പോലെ സീറ്റിലിരുത്തി രണ്ടുവശങ്ങളിലായി ഞാനും അവന്റെ മാമനും ഇരുന്ന്...."ഇത്രയും നേരം ഫ്രീസറിലിരുന്ന ശരീരം എങ്ങനെയാണ് യാത്രക്കാരനെപ്പോലെ ഇരുത്തുന്നത്?നട്ടെല്ല് ഒടിക്കേണ്ടി വരും!'വളരെ നിസ്സംഗനായി അയാള്‍ പറഞ്ഞു,"ഇനി അവനു വേദനിക്കില്ലല്ലോ സര്‍..." ..""...."",രവി പൊടുന്നനെ സാമിന്റെ നട്ടെല്ലിനെ കുറിച്ചോര്‍ത്തു.അമ്മമ്മയുടെ ചിത കത്തുന്നത് നോക്കിനില്‍ക്കുന്നേഴു വയസ്സുകാരനായി അയാൾ മാറി.എൺപത്തഞ്ചാം വയസ്സിലും നല്ല ആരോഗ്യമുണ്ടായിരുന്ന, പറമ്പിലെല്ലാം ഓടി നടന്നിരുന്ന അമ്മമ്മ,ചിതയില്‍ പൊടുന്നനെ എഴുന്നേറ്റിരുന്നു.അത് കണ്ടു പേടിച്ചു അമ്മയുടെ സാരിത്തുമ്പില്‍ ഒളിച്ച നിന്ന എഴുവയസ്സുകാരന്‍... പരുത്തിയുടെ സുതാര്യതയില്‍ പെട്ടെന്ന് രമണന്‍ മാമ വലിയ മാവിന്‍ കൊമ്പ് എടുത്ത് തലഭാഗത്ത് അടിക്കുന്നത് കണ്ടു.കത്തുമ്പോള്‍ നട്ടെല്ല് പൊട്ടിവരുമ്പോഴാണ് ജഡം എഴുന്നേല്‍ക്കുന്നത്‌ പോലെ തോന്നുന്നത്.തലയ്ക്കല്‍ നല്ല ശക്തിയില്‍ ഒരടി കൊടുത്താല്‍,എല്ല് തകരും.പിന്നെ കുഴപ്പമില്ലെന്നാണ് വല്യച്ചന്‍ പറഞ്ഞത്.എങ്കിലും എത്ര രാത്രികളിലാണ് ചിതയില്‍ നിന്നുയരുന്ന അമ്മമ്മയെ കണ്ടു താന്‍ നിലവിളിച്ചുണര്‍ന്നത്‌.... ...................
.
.
സാധാരണ ഗതിയില്‍ കമ്പനി ഇത്തരം സാഹചര്യങ്ങളില്‍ അല്പം പണം ഇവര്‍ക്ക് കൊടുക്കാറുള്ളതാണ്.'താന്‍ വന്നിട്ടേ അവര്‍ പോകാവൂ'എന്ന് ബോസ്സ് വീണ്ടും വീണ്ടും പറഞ്ഞപ്പോള്‍ അയാള്‍ ആ പണവുമായാണ്‌ വരുന്നത് എന്നെനിക്കുറപ്പായി.സാമിന്റെ രണ്ടു സഹോദരിമാരും അച്ഛനും മാമനും ആണ് ടാക്സിയില്‍ ശവവും കൊണ്ട് മടങ്ങുന്നത്.സാമിന്റെ ഭാര്യയെ കുറിച്ച് ചോദിച്ചപ്പോള്‍ ആ വൃദ്ധന്‍ രോഷാകുലനായി.'ഞങ്ങളൊന്നും അറിഞ്ഞിട്ടില്ല ഇങ്ങനെ ഒരു ബന്ധം.മുറപ്രകാരം കല്യാണവും നടന്നിട്ടില്ല,പിന്നെ എന്ത് ബന്ധം?'
.
.
ബോസ്സ് വരുന്നത് വരെ അവരെ പിടിച്ചുനിര്‍ത്തുക എന്നത് എന്റെ കൂടി കടമയായിരുന്നു.അദ്ദേഹം വന്നാല്‍ എന്തെങ്കിലും സഹായം ചെയ്യാതിരിക്കില്ല എന്ന് ഞാന്‍ വൃദ്ധനോട് പറഞ്ഞു.രാത്രിയില്‍ പോയാല്‍ പോലീസിന്റെ ശല്യം കുറവായിരിക്കും അല്ലെങ്കില്‍ അവര്‍ക്കും കൊടുക്കേണ്ടി വരും.അത് കൊണ്ടാണ് ധൄതി പിടിക്കുന്നത്.ഒടുവില്‍ മോർച്ചറിക്ക് മുന്‍പില്‍ അത്യാവശ്യം നല്ല പൂസ്സായി സാമിന്റെ അച്ഛനും മാമനും പോകാൻ തിരക്ക് കൂട്ടി നിന്ന സമയത്താണ് ബോസ്സ് വന്നിറങ്ങിയത്.വന്നിറങ്ങിയതും ശ്രദ്ധ ചെന്ന് പെട്ടത് പാന്റിന്റെ മുഴച്ചു നില്‍ക്കുന്ന വലതു കീശയിലേക്കായിരുന്നു.മോര്‍ച്ചറി സൂക്ഷിപ്പുകാരന്‍ ഫ്രീസറിനു മുന്‍പില്‍ കയ്യും നീട്ടി മദ്യം മണക്കുന്ന ഒരു പ്രതിമകണക്കെ നില്‍ക്കുന്നുണ്ടായിരുന്നു.കയ്യില്‍ പണം വീണപ്പോള്‍ പ്രതിമയ്ക്ക് ജീവന്‍ വച്ചു. ഹൂങ്കാര ശബ്ദത്തോടെ അവന്‍ ഫ്രീസര്‍ ട്രേ വലിച്ചു ലോകത്തിലെ ഏതോ മഹാ ദൃശ്യം ഞങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് പോലെ തുറന്നു വച്ചു മാറി നിന്നു.ഉള്ളിലേക്ക് നോക്കി സ്തബ്ധനായ എന്റെ അടുത്ത് ഓടിവന്നു അയാള്‍ എന്റെ സംശയം ദൂരീകരിക്കാന്‍ പാകത്തില്‍ ശവങ്ങളെ വേര്‍പെടുത്തി എന്നിട്ട് മുകളിലെ ശരീരം അല്പം വലിച്ചു,എന്നിട്ട് പറഞ്ഞു,'ഇതാണ് നിങ്ങുളുടേത്,അതെ അതെ....അതാണ്‌ സാമിന്റെ വിറങ്ങലിച്ച മുഖം...എന്നാല്‍ കണ്ണുകള്‍ താഴേക്കു അരിച്ചിറങ്ങിയപ്പോഴാണ് തൊട്ടു താഴെയുള്ള ശരീരം ഒരു സായിപ്പിന്റെതാണെന്ന് മനസ്സിലായത്,പിന്നെ വൃദ്ധനായ കര്‍ഷകന്‍.എന്തോ സാം അവരോടു കാര്യങ്ങള്‍ എല്ലാം പറഞ്ഞെന്നു തോന്നുന്നു മൂന്നു പേരുടെ മുഖത്തും ഒരു സ്നിഗ്ദ്ധമായ പുഞ്ചിരി . .
.
പുറത്തുവന്നപ്പോള്‍ യാചിക്കുന്ന മുഖവുമായി വൃദ്ധന്‍ കാത്തു നില്‍ക്കുന്നു.ഇത്തരം സന്ദര്‍ഭത്തിലെ സ്ഥിരം ഇസ്തിരിയിട്ട വാക്കുകള്‍ ഉരുവിട്ട് അയാള്‍ കാറില്‍ കയറിയിരുന്നു.ഞാന്‍ ഓടിയെത്തി ചോദിച്ചു'സര്‍,അവര്‍ക്കെന്തെങ്കിലും....',"അക്കൗണ്ടുകള്‍ പരിശോദിച്ചപ്പോള്‍ അവന്‍ അവിടുത്തെ ബ്രാഞ്ചില്‍ ഒരുപാട് കളവുകള്‍ നടത്തിയതായി കണ്ടു.പിന്നെ കള്ളു കുടിച്ചു മരിച്ചവന് എന്ത് കൊടുക്കാന്‍".ശരിയാണ് കള്ളു കുടിച്ചു മരിച്ചവര്‍ക്ക് ഒന്നും ലഭിക്കരുത്‌,അത് തെറ്റാണു!രവി ആ വൃദ്ധന്റെ കണ്ണുകളിലേക്കു ഒരു വട്ടം പാളിനോക്കി.പിന്നെ അച്ചടക്കമുള്ള ആട്ടിൻകുട്ടിയെ പോലെ ആ വലിയ ആഢംമ്പരക്കാറിന്റെ ശീതീകരണത്തിലേക്ക്.ഇപ്പൊ താനും സാമും ഫ്രീസറിലാണ്,സാമിന് കൂട്ടെന്ന പോലെ തനിക്കു ബോസ്സും അയാളുടെ ഡ്രൈവറും.
.
.
റ്റവും മുന്തിയ റൂഫ് ടോപ്‌ ബാറില്‍ നിന്നിട്ടും രവിക്ക് ഒരു അങ്കലാപ്പ്.ഇരുളിലേക്ക് നോക്കുമ്പോള്‍ വാ തുറന്നു ചിരിക്കുന്ന ശവശരീരങ്ങളോട് അവനു ഭയം തോന്നിയില്ല.എന്നാല്‍ എന്താണത്??!!അതു രവി തിരിച്ചറിഞ്ഞത് ബെയറര്‍ ബില്ലുമായി വന്നപ്പോള്‍ ബോസ്സിന്റെ കൈകള്‍ വലതു കീശയിലേക്ക്‌ നീണ്ടപ്പോഴാണ്.മദ്യം തന്റെ നീക്കങ്ങളെ മന്ദഗതിയിലാക്കിയിട്ടുണ്ടെന്നു രവിക്ക് മനസ്സിലായി.അതുകൊണ്ട് ഉടന്‍ പ്രവര്‍ത്തിക്കണം.അതെസമയം യജമാനന് തന്നോട് നീരസം തോന്നരുതേ എന്ന പ്രാര്‍ത്ഥനയോടെ രവി ചാടി എഴുന്നേറ്റ് തന്റെ പോക്കറ്റില്‍ നിന്ന് പണം മേശപ്പുറത്തു വച്ച്‌ ഒരു തണുത്ത കടല്ക്കാറ്റുപോലെ ഇറങ്ങി നടന്നു.പുതപ്പില്‍ പൊതിഞ്ഞ സാമിന്റെ നട്ടെല്ലൊടിഞ്ഞ ശരീരം ടാക്സിയില്‍,കൂരിരുട്ടു നിറഞ്ഞ മുരടന്‍ ഗ്രാമപാതയിലൂടെ തട്ടിയും തടഞ്ഞും നീങ്ങുകയായിരുന്നു അപ്പോള്‍ .

Wednesday, June 22, 2011

മഴവിളികള്‍ ..

പതിവിലും വൈകി ഇന്ന് ഓഫീസില്‍ നിന്നിറങ്ങാന്‍ . ആര്‍ത്തലച്ചു സ്റ്റേഷനിലെ  മുഴുവന്‍ പേരെയും ഒരു കാന്തത്തെ പോലെ വലിച്ചടുപ്പിച്ചു   തീവണ്ടി വന്നു നിന്നപ്പോള്‍ ദിനചര്യ എന്നോണം  കയറി ഒരു മൂലയില്‍ ഇടംപിടിച്ചു .തൊട്ടടുത്ത വിദ്യാര്‍ത്ഥികളുടെ സംഘം അവരുടെ ആഘോഷങ്ങളില്‍ മുഴുകിയിരിക്കുന്നു . അവരുടെ സരസ സംഭാഷണം കൌതുകം    ഉണര്‍ത്തുന്നത് ആയിരുന്നെങ്കിലും ചെവി മൂട പെടുകയും കാഴ്ചകള്‍ മങ്ങുന്നതും പോലെ തോന്നി.  വെസ്ടിബ്യുളിലുടെ നീണ്ട ഇടനാഴിയുടെ അറ്റത് ഒരാളുടെ തല  തീവണ്ടി വളവു തിരിയുമ്പോള്‍  അപ്രത്യക്ഷമാവുകയും നിവരുമ്പോള്‍ തല മുളച്ചു വരികയും ചെയ്യുന്നത് പണ്ടെന്നോ  കണ്ട അതേ  കൌതുകത്തോടെ നോക്കിയിരുന്നു .മഴ ചാറി   തുടങ്ങി ജനാലയിലൂടെ തൂവലയടിച്ചു വന്ന മഴത്തുള്ളികള്‍ സ്ഥലകാലങ്ങളിലേക്കു തിരിച്ചു കൊണ്ട് വന്നു .വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍  ലാപ്ടോപ്പില്‍ ഏതോ സിനിമ കണ്ടു ആര്‍ത്തു ചിരിക്കുന്നു. മുടിയഴിച്ചിട്ട്  ഒരു ഭ്രാന്തിയെപ്പോലെ  ഇരുട്ടിനെ  കീറി  മുറിച്ചു തീവണ്ടി മുന്നോട്ടു കുതിക്കുന്നു. 

മഴ   ശക്തമാവുകയാണ് . വീട് ചോര്‍ന്നോലിക്കുന്നതാണ് . ഭാര്യക്കും മകള്‍ക്കും ഇടിമിന്നലിനെ ചോര്‍ന്നൊലിക്കുന്ന  വീടിനെക്കാള്‍ പതിന്മടങ്ങ്‌  ഭയമാണ് .അവരിപ്പോള്‍ അകത്തെ മുറിയില്‍ ഇടിമിന്നുമ്പോള്‍ പരസ്പരം കെട്ടിപിടിച്ചു ധൈര്യം പകരുന്നുണ്ടാവും .വീട് സിറ്റിയില്‍  നിന്നും ഒരു പാട് ദൂരെയാണ് അതുകൊണ്ട് തന്നെ ഈ തീവണ്ടി യാത്ര ജീവിതത്തിലെ പ്രാഥമിക കര്‍മങ്ങള്‍  പോലെ ഒഴിച്ച് കൂടാന്‍ വയ്യാതായി .സിറ്റിക്ക്   അടുത്തേക്ക്  മാറാന്‍ വാടക സമ്മതിക്കുന്നില്ല .ഓഫീസിലെ സുഹൃത്ത്‌  അല്പം പണം ഒപ്പിക്കാനുള്ള കണ്ണടക്കലുകളെ കുറിച്ച് ഇന്നും ഒര്മിപ്പിച്ചതാണ് എന്നാല്‍ തനിക്കു അതിനു ധൈര്യം ഉണ്ടോ .എന്നും  കാര്യത്തോടടുക്കുമ്പോള്‍ ധൈര്യം ഒരു വലിയ പ്രശനം ആയിരുന്നു.   മഴകനക്കുകയാണ് ഈ നശിച്ച മഴ മാറിയിരുന്നെങ്കില്‍ .

ഇന്ധനത്തിന്റെയും വാതകത്തിന്റെയും മണം പുക ചുരുള്ള്കള്‍ക്കൊപ്പം     മഴയുടെയും മണ്ണിന്റെയും മണവുമായി കലര്‍ന്ന് മൂക്കിലേക്ക് അടിച്ചു കയറി .തൊട്ടടുത്തിരിക്കുന്ന ആള്‍ ഞാന്‍ ജനല്‍ താഴ്ത്താത്തതില്‍  പരിഭവിച്ചു .ഒരിക്കലും താന്‍ സഹായത്രികരോട് സംസാരിക്കാതിരിക്കുന്നതിനെ കുറിച്ചോര്‍ത്തു .അല്ലെങ്കില്‍ എന്ത് പറയാന്‍ .സ്വയം ചിന്തകളുടെ കുന്നുകളിലേക്ക്‌ മനസ്സിനെ തള്ളിക്കയറ്റി താഴെക്കുരുട്ടാനാണല്ലോ  ഇഷ്ടം . മുഷിഞ്ഞു നാറിയ വസ്ത്രമണിഞ്ഞു ശുഷ്കിച്ച ശരീരവും അതിലും ശുഷ്കിച്ച കൈകളുമായി ഒരു സ്ത്രീ കടന്നു വന്നു .അവരുടെ  ഇടത്തെ ഒക്കത്ത് ദൈന്യത നിറഞ്ഞ മുഖവുമായി ഒരു കുഞ്ഞും. മൂന്ന് വയസ്സ് തോന്നിക്കുന്ന കുഞ്ഞു എന്നെ നോക്കി പുഞ്ചിരിച്ചു.അവര്‍ ഓരോ ഇരിപ്പിടതിന്റെയും അറ്റത്  പാട്ടുകളുടെ  സീഡി  ഓരോ അടുക്കു വച്ച്  ആവശ്യമുള്ളവര്‍ തിരഞ്ഞെടുക്കാനായി സാവകാശം  കൊടുത്തു    അടുത്ത കംപാര്ടുമെന്റിലേക്കു നടന്നകന്നു   . ആ കുഞ്ഞിന്റെ ദൈന്യ മുഖം കണ്ടു മനസ്സില്‍ സങ്കടം ഒരു കടലോളം ഉയര്‍ന്നു .
   
വെറുതെ സീ .ഡി    കൂമ്പാരത്തില്‍ ചിക്കി പരതി   .ഇഷ്ടമുള്ള മൂന്നെണ്ണം മാറ്റി വെച്ചു. ഈയിടെ തനിക്കായി ഒന്നും വാങ്ങാറില്ല .വാങ്ങിയാല്‍ തന്നെ കുറ്റ ബോധം   ഉമിത്തീ പോലെ ഉള്ളില്‍ എരിഞ്ഞ് കൊണ്ടേയിരിക്കും .മൂന്നില്‍ നിന്നും തവിട് കളഞ്ഞവസാനം ഒരെണ്ണം .രവീന്ദ്രന്റെ സംഗീതത്തിലെ സിനിമാ ഗാനങ്ങള്‍  . 


 മനസ്സ് വീണ്ടും കൊച്ചു കുഞ്ഞുങ്ങളെ പോലെ  കുന്നു  കയറാന്‍  പോയി . ഈ തീവണ്ടി ഒന്ന് കൂടി വേഗത്തില്‍ പോയിരുന്നെങ്കില്‍.മഴയൊന്നു അവസാനിചിരുന്നെങ്കില്‍ ,ആ സ്ത്രീ വേഗം തിരിച്ചു വന്നു പണവും വാങ്ങി കടന്നു പോയിരുന്നെങ്കില്‍ .ഈ വിദ്യാര്‍ത്ഥികള്‍ അല്പം കൂടി ശബ്ദം കുറച്ചു സംസാരിച്ചിരുന്നെങ്കില്‍ ... അവരും ആ സ്ത്രീയെ സഹായിക്കാന്‍ അവരില്‍ നിന്നും വല്ലതും വാങ്ങിയിരുന്നെങ്കില്‍ .അവരില്‍ ഒരു പെണ്‍കുട്ടി സീഡിയുടെ അടുക്കു മറ്റുള്ളവര്‍ക്ക് കൈമാറിയപ്പോള്‍ ഒരല്പം സന്തോഷം . 
   
തീവണ്ടിയിറങ്ങി  ബൈക്ക്  പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും എടുത്തു . കാക്കകള്‍ കാഷ്ട്ടങ്ങളാല്‍    ചിത്ര പണി ചെയ്യാറുള്ള  സീറ്റ് കവര്‍,   മഴ മായിച്ചു  കളഞ്ഞിരിക്കുന്നു. .ഇന്ന് വണ്ടി   സ്ടാര്ട്ട്ചെയ്യാന്‍ ഒരു പാട് ബുദ്ധിമുട്ടും .വെള്ളമിറങ്ങിയാല്‍ പ്ളഗ്  ഊരിയെടുത്തു തുടക്കണം ഊതി  നനവും പൊടിയും അകറ്റണം. ഏകദേശം എന്റെ പകുതിയോളം  പ്രായമുണ്ട് വണ്ടിക്കു എന്റെ എല്ലാ  ദുര്‍ഘട സന്ധികളിലും കൂടെ നിന്ന സഹയാത്രികന്‍ .


ഊര വേദനിക്കുന്നത് വരെ ചിവിട്ടിയപ്പോള്‍ ഒരു വയസ്സന്‍ കുതിരയെപ്പോലെ ചെനച്ചു കൊണ്ട് ആ വൃദ്ധന്‍ പണി തുടങ്ങി .പാല് വാങ്ങാന്‍ മറക്കരുത് .ഇനി അതിനു തിരിച്ചു ടൌണില്‍ പോണം മഴയാണെങ്കില്‍ കനത്തു വരുന്നു .എന്തായാലും പാല് വാങ്ങി പോളിത്തീന്‍ കവറിലാക്കി ബൈക്കിന്റെ ഹാന്ടിലില്‍  തൂക്കിയിട്ടു .പോവുന്ന വഴിക്ക് രണ്ടു സുഹൃത്തുക്കള്‍ ചായ പീടികയുടെ ഇറയത്തിരുന്നു കൈ കാണിച്ചു .ഞാന്‍ അവരോടു കുശലം പറയാന്‍ മെനക്കെട്ടില്ല .ഒരു പാട് നെറ്റിയ്യുള്ള ഒരു പെണ്‍കുട്ടി ചുവന്ന കുടയും പിടിച്ചു നടന്നു വരുന്നു .അവളുടെ അടുത്തെത്തുംപോഴേക്കും മനസ്സ് തീവണ്ടി പോലെ സൈറന്‍ മുഴക്കി .ഇതവള്‍ തന്നെയല്ലേ അവളെ കാണാതിരിക്കാന്‍ എന്താണ് വഴി .ഇല്ല അവള്‍ അടുത്തെതി  കഴിഞ്ഞു .അവളുടെ വിസ്താരമേറിയ നെറ്റിയിലെ മഴ തുള്ളികളില്‍ വണ്ടിയുടെ വെളിച്ചമടിച്ച്‌ മിന്നി തിളങ്ങി .അവള്‍ എന്നോട് സംസാരിക്കാന്‍ അടുക്കുന്നു .വേണ്ട ...ഞാന്‍ ബൈക്കിന്റെ വേഗം കൂട്ടി .അവളുടെ മുഖത്ത് പുഞ്ചിരി വിടര്ന്നോ .ഞാന്‍ വീണ്ടും  വേഗം കൂട്ടികൊണ്ടിരുന്നു, അവളെ അവസാനം കണ്ടപ്പോള്‍ അവള്‍ ഞാനെന്താണ് വിവാഹം കഴിക്കാത്തത് എന്ന് ചോദിച്ചിരുന്നതായി ഓര്‍ത്തു .ഈ നശിച്ച മഴ! വാഹനത്തിന്റെ വേഗം പരമാവധി കൂട്ടി .വെള്ളത്തുള്ളി‍കള്‍ ഷെര്‍ട്ടിലൂടെ ഊര്‍ന്നിറങ്ങി അടി വസ്ത്രങ്ങളെയും  ഒട്ടി     ശരീരത്തിന്റെ ഓരോ അണുവിലേക്കും   ആഴ്ന്നിറങ്ങുന്നു .കാഴ്ച മങ്ങുന്നു .ആ തിരിവെനിക്കെന്തു സുപരിചിതമാണ് എന്നിട്ടും എന്റെ കൈ വെട്ടി ഞാനും ബൈക്കും നിലത്തേക്ക് ചരിഞ്ഞു .എന്റെ ശരീരം റോഡിലുടെ ഒരു റബ്ബര്‍ പന്ത് പോലെ തെറിച്ചു  നീങ്ങി ഓടയില്‍ എത്തി . ബൈക്കും  തെന്നി നീങ്ങി മറ്റൊരു വശത്ത് .പാല്‍ കവര്‍ പൊട്ടി തെറിച്ചു റോഡില്‍ വെള്ളത്തില്‍ കലര്‍ന്ന് അഴുക്കു ചാലിലേക്ക് പാല്‍ നിറം കലര്‍ത്തി ഒഴുകുന്നു .ഞാന്‍ തപ്പി തടഞ്ഞ് എണീറ്റ്‌  നിന്നു .പാലില്ലാതെ എങ്ങിനെ വീട്ടില്‍ പോവും .കാലു പൊട്ടി രക്തം വരുന്നുണ്ടോ .എന്റെ നേര്‍ക്ക്‌ നീണ്ട വെളിച്ചമടിച്ച്‌ ഹോറന്‍    മുഴക്കി ഒരു വണ്ടി കടന്നു വരുന്നു .കണ്ണുകള്‍  വലിച്ചു തുറന്നു.    വലിയൊരു ശബ്ദത്തോടെ അടുത്ത ട്രാക്കിലൂടെ ഒരു ട്രെയിന്‍ കടന്നു പോയി .സ്ഥലകാല ബോധം ട്രേസിംഗ്  പേപ്പറിലൂടെ എന്ന  പോലെ മെല്ലെ മെല്ലെ തെളിഞ്ഞു വന്നു. വിദ്യാര്‍ത്ഥികളുടെ നേര്‍ത്ത  ശബ്ദം  കേള്‍ക്കാം. 

എടി നീ അവിടുന്ന് നോക്കണേ അവര് വരുന്നുണ്ടോന്നു.. 
എത്രണ്ണം ആയി മൂന്നെണ്ണം..
 
നീ വേഗം കോപ്പി  ചെയ്യൂ.. 
ഒരെണ്ണം കൂടി വേഗം   കോപ്പിയാവും അവരിപ്പോളൊന്നും  വരില്ലെന്നെ..  
കുട്ടികള്‍ ആകാംഷയിലാണ് ആ സ്ത്രീ വരുമ്പോഴേക്കും...  പരമാവധി പാട്ടുകള്‍...  
 ലാപ്പ്ടോപ്പും ധൃതിയിലാണ്  പരമാവദി   കോപ്പി ചെയ്യണം . അവരുടെ കണ്ണുകളും ചുണ്ടുകളും വിരലുകളും ധൃതിയിലാണ്...    

വെസ്ടിബ്യുളിലുടെ ഞാന്‍ കണ്ട തല എവിടെയോ മുറിഞ്ഞു പോയിരിക്കുന്നു .യാത്രക്കാര്‍ എവിടെയൊക്കെയോ വച്ച് പിരിഞ്ഞു പോയിരിക്കുന്നു  ... 
ആ സ്ത്രീയുടെ ദൈന്യ മുഖം വീണ്ടും ഇടനാഴിയില്‍ പ്രത്യക്ഷപ്പെട്ടു .കുട്ടികള്‍ക്ക് അവരുടെ വരവിന്റെ വിവരം ധരിപ്പിക്കാനെന്നവണ്ണം ഇപ്പോള്‍ കുഞ്ഞു നല്ല ഉച്ചത്തില്‍ തന്നെ കരയുന്നുണ്ട് ,അവരുടെ കണ്ണുകള്‍ തന്റെ നേര്‍ക്കാണോ നീളുന്നത് ,അതിലെ നിസ്സംഗത എന്നെ തളര്‍ത്തുന്നു .  

ഇടി മിന്നലില്‍ മോള് പേടിച്ചു കരയുന്നുണ്ടാവുമോ .വെള്ളം വീട്ടിനടുത്തേക്ക് കയറിയിരിക്കുമോ. എന്റെ ഓഫീസിലെ സുഹൃത്ത്‌ എന്നോട് കുശു കുശുക്കുന്നത് മറ്റു വല്ലവരും കേട്ടിരിക്കുമോ . കുട ചൂടി വന്ന വിശാല നെറ്റിക്കാരിയുടെ വിവാഹം കഴിഞ്ഞിരിക്കുമോ, ആ കുട്ടികള്‍ പാട്ടുകള്‍ കോപ്പി ചെയ്യുന്നത് അവര് കണ്ടുവോ .അടുത്ത് വന്നു എല്ലാം എണ്ണി തിട്ടപ്പെടുത്തിയ അവര്‍ എന്റെ നേരെ കൈ നീട്ടി .നനഞ്ഞ കൈകള്‍ കൊണ്ട് ഇരുപതു രൂപ പേര്‍സില്‍ നിന്നും എടുക്കാന്‍ എനിക്കെത്ര സമയം വേണ്ടി വന്നു.. .വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ സിഡികളും തിരിച്ചേല്‍പ്പിച്ചപ്പോള്‍ അവരുടെ  മുഖത്ത്    എന്തൊരു  വിജയ  ഭാവമായിരുന്നു  . ആ സ്ത്രീ  അതൊന്നു എണ്ണി  പോലും നോക്കാതെ തിരിഞ്ഞു നടന്നപ്പോള്‍ ആ കുഞ്ഞിന്റെ കണ്ണുകളിലേക്കു നോക്കാതിരിക്കാന്‍ ശ്രമിക്കുകയായിരുന്നു . ഒരു തളര്‍ന്ന  കുതിരയെപ്പോലെ തെറ്റയൊലിപ്പിച്ചു ട്രെയിന്‍ സ്റ്റേഷനിലെത്തിയപ്പോഴും ആ വിദ്യാര്‍ഥികളുടെ വിജയാരവം തീര്‍ന്നിരുന്നില്ല . മഴ അല്പം പോലും തളരാതെ വാശി പിടിച്ചിരിപ്പാണ് .സ്റ്റേഷന് അടുത്തുള്ള മദ്യ ശാലയില്‍ ഒരു പാട് തിരക്കുണ്ട്‌ .ആളുകള്‍ പരല്‍ മീനുകളെ പോലെ അകത്തു കിടന്നു പുളക്കുന്നത് കണ്ണാടിക്കൂടിലൂടെ കാണാം.

ബൈക്കില്‍ സര്‍വ ശക്തിയുമെടുത്തു ആഞ്ഞു ചവിട്ടുമ്പോള്‍ മൊബൈലില്‍ റിംഗ് അടിച്ചു .ഭാര്യയാണ് ..എന്താ മോള് കരയുകയാണോ ...വെള്ളം വീടിന്റെ പടി കടന്നോ ...പാലിപ്പോ മേടിക്കാം ...ഞാനിതാ എത്തി ...മറുതലക്കല്‍ നിന്ന് ശബ്ദം ഒരു കൊടുംകാറ്റു പോലെയാണ് പടങ്ങളെ മൂടിയത് .   നിങ്ങളുടെ പഴയ പുസ്തകതിനുള്ളിലെ ആ വല്യ നെറ്റിയുള്ള പെണ്ണ് ഏതാ?....   
ആ മദ്യശാലയിലിരുന്നു എന്റെ സുഹൃത്തുക്കള്‍ എന്നെ ഓര്‍ത്തു ആര്‍ത്തു ചിരിക്കുന്നുണ്ടോ ...  
ആ വിദ്യാര്‍ഥികള്‍   അപഹരിച്ച  ഗാനങ്ങള്‍  കേട്ടിപ്പോള്‍ നൃത്തം ചെയ്യുകയായിരിക്കുമോ ...  
ഇന്ന് മഴയും ഇടിയുമുണ്ടായിട്ടും എന്റെ ഭാര്യയും മോളും ഞാനില്ലാതെ ഭയപ്പെട്ടില്ലെന്നോ ...  
ശോഷിച്ച കൈകളുള്ള സ്ത്രീയുടെ കുഞ്ഞു ഇപ്പോള്‍ ശാന്തമായുറങ്ങുകയായിരിക്കുമോ ..  
ഈ മഴ ഇനിയും ശക്തമായി പെയ്തിരുന്നെങ്കില്‍ എനിക്ക് എന്റെ  കണ്ണുകള്‍ ഇറുക്കി  അടക്കാമായിരുന്നു ...                    

സാക്കിച്ചി ടോയോടയും വൈ വൈയും

  സാക്കിച്ചി   ടോയോടായെ അറിയുമോ അദ്ദേഹത്തിന്റെ "വൈ" "വൈ" അനാലിസിസ് കേട്ടിട്ടുണ്ടോ.ബിസിനസ് മാനേജ്‍മെന്റ് ട്രൈനേഴ്‌സ് ഒക്ക...